ബംഗളൂരുവിലെ ഉന്നത ജോലി രാജിവച്ച് മഞ്ജരിയുടെ പാട്ടിനും സന്നദ്ധപ്രവർത്തനങ്ങൾക്കും ഒപ്പം ചേരാൻ തീരുമാനമെടുത്തിരിക്കുകയാണ് ജെറിൻ. താരപ്പകിട്ടിൽ നിൽക്കുമ്പോഴും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങിലുമുളള ഒരുപാട് പേർക്ക് താങ്ങായി ആർക്കും അറിയാത്ത ഒരു ജീവിതം കൂടിയുണ്ട് മഞ്ജരിക്ക്.സായിഗ്രാമത്തിലും ഗാന്ധിഭവനിലുമുളളവർ ഇത് അനുഭവിച്ചറിഞ്ഞവരാണ്. ആ കരുതലാണ് മഞ്ജരിയേയും ജെറിനേയും വിവാഹശേഷം മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അരികിലേക്ക് എത്തിച്ചത്. കല്യാണ തിരക്കുകൾ കഴിഞ്ഞ് മഞ്ജരിയും ജെറിനും ആദ്യമായി തുറന്നു സംസാരിച്ചു.
മഞ്ജരി: മസ്‌കറ്റിലെ ഇന്ത്യൻ സ്‌കൂളിൽ ഒന്നാം ക്ലാസ് മുതൽ ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്. ഞാൻ ടീച്ചർ പറയുന്നത് കേട്ട് നടക്കുന്ന ഒരു പഠിപ്പിസ്റ്റായിരുന്നു. ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടേയില്ല. എന്റെ ഓർമ്മയിൽ ഞങ്ങൾ ആദ്യം സംസാരിക്കുന്നത് എട്ടാം ക്ലാസിലാണ്. ആരോ ഒരാൾ ക്ലാസിലൊരു കുസൃതി ഒപ്പിച്ചപ്പോൾ ഇതാരാ ചെയ്‌തതെന്ന് ടീച്ചർ ചോദിച്ചു. പറയാൻ വേണ്ടി ഞാൻ എഴുന്നേറ്റപ്പോഴേക്കും ജെറിൻ പറയരുതെന്ന് ആംഗ്യം കാണിച്ചു. ടീച്ചർ മടങ്ങിയതോടെ ജെറിൻ എന്റെയടുത്തു വന്ന് പറഞ്ഞു 'ഫ്രണ്ട്‌സിനെ ഒറ്റികൊടുക്കരുത്. അവർ നമ്മുടെ ശത്രുക്കളാകും.' ഓക്കെയെന്ന് പറഞ്ഞ് ഞാൻ മടങ്ങി. എന്റെ ഓർമ്മയിലുളള ആദ്യത്തെ ഉപദേശം അതാണ്. പിന്നീടും ഞങ്ങൾ സംസാരിച്ചിട്ടില്ല. പത്താം ക്ലാസ് വരേയും പരസ്‌പരം സംസാരിക്കാത്ത ബാല്യകാല സുഹൃത്തുക്കളായിരുന്നു ഞങ്ങൾ.
ജെറിൻ: സ്‌കൂളിലെ ആസ്ഥാന ഗായികയായിരുന്നു മഞ്ജരി. ഒരുതവണ പാട്ട് മത്സരത്തിലും പെയിന്റിംഗിലും പങ്കെടുത്ത മഞ്ജരിക്ക് സമ്മാനം കിട്ടിയത് പെയിന്റിംഗിനായിരുന്നു. ആ സമയത്ത് തന്നെ ദാസ് അങ്കിളിനൊപ്പമൊക്കെ മഞ്ജരി പാടിയിട്ടുണ്ട്. നമ്മളെക്കാൾ വലിയ റീച്ചുളള ആളായതിനാൽ അന്ന് ഇഷ്‌ടമൊന്നും തോന്നിയിരുന്നില്ല. സ്‌കൂളിൽ ഞാൻ യെല്ലോ ഹൗസും മഞ്ജരി ബ്ലൂ ഹൗസുമായിരുന്നു.
മഞ്ജരി: വർഷങ്ങൾക്ക് ശേഷം സ്‌കൂളിൽ പഠിച്ചിരുന്ന കൂട്ടുകാരെല്ലാം ചേർന്നൊരു വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങി. ഞാൻ ബംഗളൂരുവിൽ പോകുന്നുണ്ടെന്നും ആരെങ്കിലും അവിടെയുണ്ടോയെന്നും ഗ്രൂപ്പിൽ ചോദിച്ചു. അങ്ങനെ എന്റെ ഫുൾ ഫാമിലി ബംഗളൂരുവിൽ വച്ച് ജെറിനെ മീറ്റ് ചെയ്‌തു. അഞ്ച് മിനിറ്റ് മാത്രമേ സംസാരിച്ചുളളൂ. കണ്ട് ഒരു ഹായ് പറഞ്ഞ് ഞാൻ ബാഹുബലി കാണാൻ വേണ്ടി ഓടി. ഞങ്ങൾ പിന്നീട് വല്ലപ്പോഴുമൊക്കെ സംസാരിക്കാൻ തുടങ്ങി. ഒന്നരമണിക്കൂറൊക്കെ ആ സംസാരം നീളും. മലയാള സിനിമയിലെ കോമഡിയും ഞങ്ങളുടെ മണ്ടത്തരങ്ങളുമൊക്കെയാണ് സംസാരിച്ചിരുന്നത്. പലതവണ നമുക്ക് കല്യാണം കഴിച്ചാലോയെന്ന് ജെറിൻ ചോദിച്ചിട്ടുണ്ട്. ഞാൻ അതൊക്കെ തമാശയാണെന്ന് കരുതി ചിരിച്ച് കളഞ്ഞു.
ജെറിൻ: എത്ര ഹിന്റിട്ട് കൊടുത്തിട്ടും പുളളിക്കാരിക്ക് പിടികിട്ടിയില്ല.
മഞ്ജരി: വീട്ടിലോട്ട് ആലോചനയുമായി വരികയാണെന്ന് ഒരു ദിവസം പറഞ്ഞു. അപ്പോഴും ഞാൻ വിശ്വസിച്ചില്ല. ഒരു ദിവസം ഒറ്റയ്‌ക്ക് വീട്ടിൽ കയറിവന്നു. വന്നിട്ട് ഒരുപാട് നേരം മിണ്ടാതിരുന്നു.
ജെറിൻ: അത് ധൈര്യം സംഭരിക്കാനുളള തയ്യാറെടുപ്പായിരുന്നു.
മഞ്ജരി: ഞാനൊന്ന് മാറി തരണമെന്നും അമ്മയോട് സംസാരിക്കണമെന്നുമാണ് പറഞ്ഞത്. പിന്നീട് അമ്മയോട് ജെറിൻ കാര്യം അവതരിപ്പിച്ചു. ഞങ്ങൾ രണ്ട് പേരും ഹാപ്പിയാണെന്നുളളത് തന്നെയായിരുന്നു വീട്ടുകാരുടെ സന്തോഷം. രണ്ട് മതമായിരുന്നാലും സ്‌നേഹം മുൻനിറുത്തി കൊണ്ട് ബന്ധം മുന്നോട്ട് പോകണമെന്നും മനുഷ്യരായി ജീവിക്കണമെന്നുമാണ് രണ്ട് വീട്ടുകാരും പറഞ്ഞത്. കല്യാണം കഴിഞ്ഞുവെന്ന് സ്‌കൂളിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല. പിന്നീട് ഫോട്ടോ ഇട്ടപ്പോഴാണ് വിശ്വാസം വന്നത്.
ജെറിൻ: ഭാര്യയും ഭർത്താവുമാണെന്ന് പലപ്പോഴും തോന്നാറില്ല,ഫ്രണ്ട്‌സാണ്. ഇനി നേരിൽ കാണുന്നത് കൊണ്ട് വീഡിയോ കോൾ ചെയ്യാൻ കഴിയില്ലല്ലോയെന്നാണ് സങ്കടം.
മഞ്ജരി: എനിക്ക് ചിക്കന്റെ കാല് വലിയ ഇഷ്‌ടമാണ്. ജെറിൻ കാലൊക്കെ എനിക്ക് തരും. ഭയങ്കര സാക്രിഫൈസിംഗ് മെന്റാലിറ്റിയാണ്. രണ്ട് പേരും വലിയ ശാഠ്യക്കാരല്ല. ഹൊറർ സിനിമയൊക്കെ ജെറിന് ഭയങ്കര പേടിയാണ്.
ജെറിൻ: എനിക്ക് കോമഡിയും സോഷ്യൽ മെസേജുകളുമൊക്കെയുളള സിനിമകളാണ് ഇഷ്‌ടം. മഞ്ജരിക്ക് ത്രില്ലറും ഹൊററുമൊക്കെയാണ് ഇഷ്‌ടം.രാത്രിയൊക്കെ ഹൊറർ സിനിമകൾ ഇരുന്ന് കാണും.
മഞ്ജരി: ഞങ്ങൾ ഞങ്ങളുടെ ഇരുപതാമത്തെ വയസിലല്ല ഉളളത്. മുപ്പതുകളിലാണ് ജീവിക്കുന്നത്. അതിന്റെയൊരു മെച്യൂരിറ്റി രണ്ട് പേർക്കും ഉണ്ടാകുമെന്ന് വീട്ടുകാർക്ക് അറിയാം. യാത്ര ഞങ്ങൾ രണ്ട് പേർക്കും ഒരുപാട് ഇഷ്‌ടമാണ്. എന്നാൽ കല്യാണം കഴിഞ്ഞുളള ആദ്യയാത്ര ഞാൻ ഒറ്റയ്‌ക്ക് ഖത്തറിലേക്കാണ്.
ജെറിൻ: ' മകൾക്ക് ' സിനിമയിലെ മുകിലിൻ മകളേയാണ് മഞ്ജരി പാടിയതിൽ എനിക്ക് ഏറ്റവും ഇഷ്‌ടം. ഉറുമിയിലെ ചിമ്മി ചിമ്മി മിന്നി തിളങ്ങണ എന്ന പാട്ടും ഇഷ്‌ടമാണ്. മഞ്ജരി വളരെ കെയറിംഗാണ്. എത്ര തിരക്കിലാണെങ്കിലും അതിനു വേണ്ടി അവൾ സമയം കണ്ടെത്തും.
മഞ്ജരി: ഫോണിൽ കൂടി എന്നെ ആദ്യമായി പ്രൊപ്പോസ് ചെയ്‌ത സമയത്ത് ഒരു വീഡിയോ അയച്ച് തന്നു. വരി മൊത്തം തെറ്റിച്ച് ട്രാക്കൊക്കെയിട്ട് പാടിയ ഒരു പാട്ടായിരുന്നു അത്. എങ്കിലും ആ എഫർട്ടിനെ ഞാൻ അഭിനന്ദിച്ചു. ഇങ്ങനെ എന്നെ വളയ്‌ക്കാൻ പല നമ്പറുകളും പുളളി ഇറക്കിയിട്ടുണ്ട്. ഒരുദിവസം എന്നോട് കാല് വേദനയുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ വേദനയുണ്ടെന്ന് പറയാൻ പറഞ്ഞു. അങ്ങനെ പറഞ്ഞപ്പോൾ എന്താന്ന് ചോദിക്കാൻ പറഞ്ഞു. എന്താന്ന് ചോദിച്ചപ്പോൾ നീ എന്റെ മനസിലൂടെ ഓടുകയാണെന്നാണ് അന്ന് പറഞ്ഞത്. ഇതുപോലെ വേറെ കുറേ പറഞ്ഞിട്ടുണ്ട്. ഒരിക്കലൊരു ഡോളി ആന്റിക്ക് എന്നെ ഭയങ്കര ഇഷ്‌ടമായെന്ന് പറഞ്ഞപ്പോൾ അത് ഡോളി ആയിരിക്കില്ല ഡേയ്‌സി ആയിരിക്കുമെന്ന് ജെറിൻ പറഞ്ഞു. അതാരാ ഡേയ്‌സിയെന്ന് ചോദിച്ചപ്പോൾ മമ്മിയാണെന്ന് പറഞ്ഞു. പക്ഷെ എനിക്ക് ഇതൊന്നും അന്ന് കത്തിയിരുന്നില്ല.
മഞ്ജരി പൊട്ടിച്ചിരിച്ച് തോളിലേക്ക് ചാഞ്ഞപ്പോൾ അധികം പിടികിട്ടാത്ത മലയാളത്തിൽ ജെറിൻ എന്തോ പറഞ്ഞ് ഒപ്പിക്കാൻ ശ്രമിച്ചു. മലയാളത്തിൽ പറഞ്ഞ് പാടുപെടേണ്ട ഇംഗ്ലീഷിൽ പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് മഞ്ജരി ഒന്നുകൂടെ ഉറക്കെ പൊട്ടിച്ചിരിച്ചു...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |