ആലപ്പുഴ: സംരക്ഷിക്കാനാവില്ലെന്ന് പറഞ്ഞ് മക്കൾ കൈയ്യൊഴിഞ്ഞ വൃദ്ധയ്ക്ക് വൃദ്ധസദനത്തിൽ സംരക്ഷണമൊരുക്കി ആലപ്പുഴ ആർ.ഡി ഓഫീസ് ജീവനക്കാർ. മാതാപിതാക്കളുടെ സംരക്ഷണ നിയമ പ്രകാരം ലഭിച്ച പരാതിയിന്മേൽ വിചാരണയ്ക്കെത്തിയ പുളിങ്കുന്ന് കമ്മാട് പരേതനായ ദിവാകരന്റെ ഭാര്യ ഗൗരിക്കാണ് (85) ആർ.ഡി.ഒ കൂടിയായ സബ് കളക്ടർ സൂരജ് ഷാജിയുടെ നിർദ്ദേശപ്രകാരം സഹായമെത്തിച്ചത്. രണ്ട് ആണും, രണ്ട് പെണ്ണുമടക്കം നാലു മക്കളുള്ള അമ്മ ഒറ്റയ്ക്കാണ് താമസം. മക്കൾ സംരക്ഷണം നൽകുന്നില്ലെന്ന പരാതി വർഷങ്ങളായി നിലനിൽക്കുന്നതാണ്. മക്കൾ ഓരോരുത്തരും മാസം 500 രൂപ വീതം അമ്മയ്ക്ക് നൽകണമെന്ന് ഇടക്കാലത്ത് ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ആരും നൽകിയിരുന്നില്ല. ഇന്നലെ മക്കളെയും വിചാരണയ്ക്ക് വിളിച്ചിരുന്നെങ്കിലും ഒരു മകൻ മാത്രമാണ് ഹാജരായത്. അവശയായ അമ്മയെ കൂടെ കൊണ്ടുപോകണമെന്ന് കൺസിലേഷൻ ഓഫീസർ ആർ.ശ്രീവിദ്യ നേരിട്ട് ആവശ്യപ്പെട്ടിട്ടും മകൻ തയ്യാറായില്ല. ഭക്ഷണവും വെള്ളവുമുൾപ്പടെ ജീവനക്കാരാണ് ഗൗരിക്ക് വാങ്ങി നൽകിയത്. ഇതോടെയാണ് അവശയായ ഗൗരിയെ ചേർത്തല മുട്ടത്തിപ്പറമ്പിലെ ഓൾഡ് ഏജ് ഹോമായ ലിസ്യു ഭവനിലെത്തിക്കാൻ തീരുമാനിച്ചത്. ആർ.ഡി.ഒ വിട്ടുനൽകിയ വാഹനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് സജ്നയാണ് ഗൗരിയെ ലിസ്യു ഭവനിലെത്തിച്ചത്. പരാതിയിന്മേൽ തുടർ വിചാരണാ നടപടികളുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |