തിരുവനന്തപുരം: ബ്രൂവറി അഴിമതിക്കേസിൽ ഫയലുകൾ വിളിച്ചുവരുത്താനുള്ള വിജിലൻസ് കോടതി ഉത്തരവ് സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. സത്യം പുറത്തുവരുംവരെ പോരാടും.
താൻ ഉന്നയിച്ച അഴിമതി ആരോപണം കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനാലാണ് കോടതിയുടെ ഉത്തരവ്. സ്വകാര്യ മേഖലയിൽ മൂന്ന് ബ്രൂവറികൾക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നൽകാനായിരുന്നു കഴിഞ്ഞ പിണറായി സർക്കാരിന്റെ നീക്കം. മന്ത്രിമാരായിരുന്ന ഇ.പി. ജയരാജനെയും വി.എസ്. സുനിൽകുമാറിനെയും സാക്ഷികളാക്കിയത് കോടതിയാണ്. സുനിൽകുമാർ അവധിക്ക് അപേക്ഷിച്ചിട്ടുണ്ട്. ജയരാജൻ ഹാജരായില്ലെങ്കിൽ അത് കോടതി നോക്കിക്കൊള്ളും.
വസ്തുതകളുടെ പിൻബലത്തോടെ സ്‌പ്രിൻക്ലർ വിഷയത്തിൽ താൻ ഉന്നയിച്ച ആരോപണവും ശരിയെന്ന് വ്യക്തമായി. ഇപ്പോൾ ജനങ്ങൾക്കും അത് ബോദ്ധ്യപ്പെട്ടു. സ്‌പ്രിൻക്ലറിലെ സർക്കാർ നിലപാട് പരിഹാസ്യമാണ്. ജനങ്ങളുടെ ഡാറ്റാ അനുവാദമില്ലാതെ വിറ്റതിന് സർക്കാർ നഷ്ടപരിഹാരം നൽകണം. പി.ടി. തോമസ് ഉന്നയിച്ച ആക്ഷേപം തന്നെയാണ് കുഴൽനാടനും പറയുന്നത്. നൂറ് ശതമാനം ഇത് സത്യമാണ്. സ്വപ്നയുടെ ആരോപണത്തിൽ സി.ബി.ഐ അന്വേഷണം വേണം. ഇത്രയും ആരോപണം ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് മുഖ്യന്ത്രി നിയമപരമായി നേരിടാത്തത്? സർക്കാരിനെതിരായ യു.ഡി.എഫ് പ്രക്ഷോഭം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. എ.കെ.ജി സെന്ററിലുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |