തിരുവനന്തപുരം: വനിതാ മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച് പി സി ജോർജ്. പീഡനക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം മോശമായി പ്രതികരിച്ചത്.
പീഡനക്കേസിലെ ഇരയുടെ പേര് എന്തിന് പറഞ്ഞുവെന്നായിരുന്നു മാദ്ധ്യമപ്രവർത്തകയുടെ ചോദ്യം. പിന്നെ വേറെ ആരുടെ പേര് പറയണം, തന്റെ പേര് പറയണോയെന്നായിരുന്നു പി സി ചോദിച്ചത്. ഇതോടെ മാദ്ധ്യമപ്രവർത്തകരെല്ലാം പ്രതിഷേധം അറിയിച്ചു. പിന്നാലെ പി സിയുടെ കൂടെയുണ്ടായിരുന്നവർ മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
സോളാർ കേസ് പ്രതിയുടെ പരാതിയിന്മേലാണ് പി സി ജോർജിനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തി തന്നെ കടന്നു പിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് മ്യൂസിയം പൊലീസിൽ അവർ പരാതി നൽകിയിരിക്കുന്നത്.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് ആവർത്തിച്ചു. പരാതിക്കാരി വൈരാഗ്യം തീർക്കുകയാണ്. ഞാനൊരു വൃത്തികേടും കാട്ടിയിട്ടില്ല. ഇത് കള്ളക്കേസാണ്. മറ്റൊരു കേസിൽ മൊഴി നൽകാത്തതിന്റെ വൈരാഗ്യമാണിത്. ഞാന്‍ ഏതായാലും ഒരു സ്ത്രീയേയും പീഡിപ്പിക്കുകയില്ല.
ഞാന്‍ പൊതുപ്രവര്‍ത്തകനാണ്. എന്റെയടുത്ത് വരുന്ന പെണ്‍കുട്ടികളെ മോളെ, ചക്കരേ സ്വന്തമെന്നല്ലാതെ വിളിക്കുകയില്ല. ആ സ്‌നേഹവും ബഹുമാനവും കാണിക്കുന്ന വ്യക്തിയാണ് ഞാന്‍. ഈ പിണറായി വിജയന്റെ ചില്ലറയും വാങ്ങിച്ച് കാണിക്കുന്ന മര്യാദകേടിന് ദൈവം തമ്പുരാന്‍ അവരോട് ക്ഷമിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |