തിരുവനന്തപുരം: വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ളയെ മാർത്താണ്ഡവർമ്മ മഹാരാജാവ് വധശിക്ഷയ്‌ക്ക് വിധിച്ചത് ക്രൈസ്തവ മതം സ്വീകരിച്ചതിനല്ലെന്നും രാജ്യദ്രോഹ കുറ്റത്തിനാണെന്നും തിരുവിതാംകൂർ രാജകുടുംബം. തിരുവിതാംകൂറിന്റെ ശത്രുക്കളായ ഡച്ചുകാരുമായുള്ള ബന്ധവും മഹാരാജാവിനോടുള്ള കൂറില്ലായ്‌മയുമാണ് അദ്ദേഹത്തിന് വിനയായതെന്നും കവടിയാർ കൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരി പാർവതി ബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി എന്നിവർ മാർപ്പാപ്പയ്‌ക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
ദേവസഹായം പിള്ളയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. അതെല്ലാം ബോധപൂർവം ഒഴിവാക്കുകയാണ്. ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത് സഭയെ അവഹേളിക്കാനല്ലെന്നും തങ്ങളുടെ പൂർവികർക്കെതിരായ പ്രചാരണത്തിലെ വസ്തുത ബോദ്ധ്യപ്പെടുത്താനാണെന്നും കത്തിൽ പറയുന്നു.
ഹിന്ദുകുടുംബത്തിൽ ജനിച്ച നീലകണ്ഠപിള്ള 1745ലാണ് ക്രിസ്തുമതം സ്വീകരിച്ച് ദേവസഹായം പിള്ളയായത്. മാർത്താണ്ഡവർമ്മയുടെ വിശ്വസ്തനായിരുന്നു അദ്ദേഹം. തിരുവതാംകൂർ രാജകൊട്ടാരത്തിലെ ഉന്നതസ്ഥാനീയനായിരുന്ന അദ്ദേഹത്തിന്റെ മതംമാറ്റം വിവാദങ്ങൾക്കും പ്രമുഖരുടെ അപ്രീതിക്കും കാരണമായിരുന്നു. സുവിശേഷ പ്രചാരണത്തിന്റെ പേരിൽ രാജ്യദ്രോഹം, ചാരവൃത്തി കുറ്റങ്ങൾ ചുമത്തപ്പെട്ട ദേവസഹായം പിള്ള തടവിലാവുകയും രാജകീയ പദവികളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. ക്രിസ്തുമതം ഉപേക്ഷിക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് മൂന്ന് വർഷത്തെ തടവിനൊടുവിൽ 1752 ജനുവരി 14ന് കന്യാകുമാരി ആരുവാമൊഴിക്ക് സമീപം കാറ്റാടിമലയിൽ അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് ചരിത്രം.
ഇത് ശരിയല്ലെന്നാണ് രാജകുടുംബം പറയുന്നത്. ശ്രീപദ്മനാഭ ദാസനായിരുന്ന മാർത്താണ്ഡവർമ്മയും പിൻഗാമികളും ഏതെങ്കിലും മതവിഭാഗങ്ങളോട് ഒരിക്കലും വേർതിരിവ് കാണിച്ചിരുന്നില്ല. വരാപ്പുഴ രൂപതയ്ക്ക് മാർത്താണ്ഡവർമ്മ സൗജന്യമായി ഭൂമി നൽകിയതും 1715ൽ സൈനിക കമാൻഡറായിരുന്ന ഡി ലനോയിയുടെ അഭ്യർത്ഥന പ്രകാരം ഉദയഗിരി പള്ളി പണിയാൻ കാർത്തിക തിരുനാൾ രാമവർമ്മ സഹായം നൽകിയതും വികാരിക്ക് 100 പണം ശമ്പളം നൽകിയതുമെല്ലാം ടി.കെ വേലുപിളളയുടെ 'ട്രാവൻകൂർ സ്‌റ്റേറ്റ് മാനുവലിൽ' പ്രതിപാദിച്ചിട്ടുണ്ടെന്ന് രാജകുടുംബം കത്തിൽ ചൂണ്ടിക്കാട്ടുന്നു. ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ ഷഷ്ടിപൂർത്തിയുടെ ഭാഗമായി അയച്ച ആശംസാസന്ദേശത്തിൽ തിരുവിതാംകൂറിലെ കത്തോലിക്കരോട് രാജാക്കന്മാർ തുല്യതയും ദയയും കാട്ടിയിരുന്നതായി ഫ്രാൻസിസ് പതിനഞ്ചാമൻ മാർപാപ്പ വ്യക്തമാക്കിയിട്ടുണ്ട്. രാജാക്കന്മാർ എല്ലാ മതങ്ങളെയും ഒരുപോലെ കണ്ടിരുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |