SignIn
Kerala Kaumudi Online
Thursday, 19 September 2024 4.10 PM IST

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം: എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

Increase Font Size Decrease Font Size Print Page
sfi

തൃശൂർ : രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അറിവോ അനുവാദമോ കൂടാതെയായിരുന്നു മാർച്ച് നടത്തിയതെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ. അനുശ്രീ മാദ്ധ്യമങ്ങളോട് പറഞ്ഞു. തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജൂൺ 25ന് രാഹുൽഗാന്ധി എം.പിയുടെ ഓഫീസിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ അറിവില്ലാതെ മാർച്ച് സംഘടിപ്പിക്കുകയും മാർച്ച് സംഘടനയ്ക്കാകെ പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം ആക്രമാസക്തമാകുകയും ചെയ്തതിനെ തുടർന്നാണ് നടപടി.
പിരിച്ചുവിട്ട ജില്ലാ കമ്മിറ്റിക്ക് പകരം ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നൽകി. എസ്.എഫ്.ഐ വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി എൽദോസ് മത്തായിയാണ് കമ്മിറ്റി കൺവീനർ. പ്രതിഷേധത്തിന്റെ എല്ലാ ജനാധിപത്യ മര്യാദകളും വയനാട്ടിൽ ലംഘിക്കപ്പെട്ടതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മേൽഘടകത്തിന്റെ അറിവില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചത് സംഘടനാപരമായി ഗുരുതരവീഴ്ചയായി.
ബഫർസോൺ ദേശീയ തലത്തിലുള്ള വിഷയമാണ്. ഇക്കാര്യത്തിൽ ദേശീയ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നില്ല. സംഘടനാ തലത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളിൽ നിന്ന് വയനാട് ജില്ലാ കമ്മിറ്റി വ്യതിചലിച്ചു. വയനാട് ജില്ലയിൽ നിന്നുള്ള ഭാരവാഹികളാണ് അഡ്‌ഹോക് സമിതിയിലുള്ളതെങ്കിലും സംസ്ഥാന ഭാരവാഹികൾക്ക് മേൽനോട്ട ചുമതല നൽകിയിട്ടുണ്ടെന്നും അനുശ്രീ പറഞ്ഞു. മുൻപ് സംസ്ഥാന പ്രസിഡന്റും മൂന്ന് ജോയിന്റ് സെക്രട്ടറിമാരും അടങ്ങുന്ന സമിതി ജില്ലാ കമ്മിറ്റിയിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. ജില്ലാ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് കൂടി പരിഗണിച്ചശേഷമാകും നടപടി. അതേസമയം പിരിച്ചുവിടപ്പെട്ട ജില്ലാ കമ്മിറ്റിയിലെ അംഗങ്ങളും അഡ്‌ഹോക് സമിതിയിൽ ഉൾപ്പെട്ടത് ചർച്ചയായിട്ടുണ്ട്. രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും എസ്.എഫ്.ഐയെ തള്ളിപ്പറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SFI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.