തിരുവനന്തപുരം: കൂളിമാട് പാലം തകർച്ച സർക്കാർ ഗൗരവത്തോടെ കണ്ടെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ. 'ഹൈഡ്രോളിക് ജാക്കിയുടെ അപാകത അപകടത്തിന് കാരണമായി. എൻഐടി റിപ്പോർട്ട് ഇക്കാര്യം സ്ഥിരീകരിക്കുന്നു. എഞ്ചിനീയറോടും അസിസ്റ്റന്റ് എഞ്ചിനീയറോടും വിശദീകരണം തേടി. പാലാരിവട്ടം പാലം പോലെയല്ല കൂളിമാട് പാലം.'- മന്ത്രി പറഞ്ഞു. എന്നാൽ മന്ത്രിക്ക് വീഴ്ച പറ്റിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അതേസമയം, ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നത്. ജാക്കിയ്ക്ക് പ്രശ്നം ഉണ്ടായിരുന്നു. ബീമുകൾ ചരിഞ്ഞപ്പോൾ മുൻകരുതലെടുത്തില്ലെന്നും മന്ത്രി റിയാസ് നേരത്തേ പറഞ്ഞിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും , പൊതുമരാമത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗനിർദേശം ഇറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മേയ് 16നായിരുന്നു മലപ്പുറം- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം നിർമാണത്തിലിരിക്കെ തകർന്നത്. പദ്ധതി ചുമതലയുള്ള എക്സിക്യുട്ടീവ് എൻജിനിയറും അസി.എൻജിനിയറും സ്ഥലത്തുണ്ടായിരുന്നില്ല. ഊരാളുങ്കൽ ലേബർ സൊസൈറ്റിയ്ക്കായിരുന്നു കരാർ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |