കെയ്റോ: അവധിക്കാലം ആഘോഷിക്കാനായി ഈജിപ്തിലെത്തിയ യുവതികൾ ചെങ്കടലിൽ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചെങ്കടലിലെ ഹുർഗദയ്ക്ക് തെക്ക് സഹൽ ഹഷീഷ് പ്രദേശത്ത് നീന്തുന്നതിനിടെയാണ് സ്രാവിന്റെ ആക്രമണമുണ്ടായത്. മരിച്ചവരിൽ ഒരാൾ ഓസ്‌ട്രേലിൻ സ്വദേശിനിയും രണ്ടാമത്തെയാൾ റൊമാനിയൻ സ്വദേശിനിയുമാണ്. ടൈറോൽ സ്വദേശിയായ 68 കാരിയാണ് മരിച്ച ഒരാളെന്ന് ഓസ്‌ട്രേലിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സംഭവത്തെ തുടർന്ന് മേഖലയിലെ എല്ലാ ബീച്ചുകളും മൂന്നു ദിവസത്തേക്ക് അടച്ചിടാൻ ഈജിപ്ഷ്യൻ ഗവർണർ അമർ ഹനാഫി ഉത്തരവിട്ടു. ആക്രമണത്തിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങളും സാഹചര്യവും പരിശോധിക്കാൻ ദുരന്ത നിവാരണ സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വിനോദസഞ്ചാരത്തിന് പ്രശസ്തമായ ചെങ്കടലിൽ സ്രാവുകൾ സർവസാധാരണമാണ്. എന്നാൽ അംഗീകൃത പരിധിക്കുള്ളിൽ സ്രാവുകൾ വളരെ അപൂർവമയേ മനുഷ്യരെ ആക്രമിക്കാറുള്ളൂ. 2018ലും 2015ലും ഇവിടെ സമാനസംഭവം നടന്നിരുന്നു. ഉയരുന്ന പണപ്പെരുപ്പവും കറൻസി ദൗർബല്യവും രൂക്ഷമായ ഈജിപ്തിന്റെ പ്രധാന വരുമാന സ്ത്രോതസാണ് ചെങ്കടലിൽ നിന്നുള്ള ടൂറിസം വരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |