തിരുവനന്തപുരം: ബോംബാക്രമണ സംഭവത്തിന് ശേഷം എസ്.ഡി.പി.ഐ സംഘം എ.കെ.ജി സെന്റർ സന്ദർശിച്ചെന്ന പ്രചാരണം വസ്തുതാപരമല്ലെന്ന് സി.പി.എം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എ.കെ.ജി സെന്ററിന്റെ പേരിലാണ് വാർത്താക്കുറിപ്പ്. എസ്.ഡി.പി.ഐ ഭാരവാഹികളെന്ന് പരിചയപ്പെടുത്തിയ ഏഴംഗ സംഘം ഈ മാസം ഒന്നിന് വൈകിട്ട് 5ന് താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തെത്തി പാർട്ടി നേതാക്കളെ കാണണമെന്നാവശ്യപ്പെട്ടപ്പോൾ കൂടിക്കാഴ്ചയ്ക്ക് താത്പര്യമില്ലെന്നറിയിച്ച് മടക്കിവിടുകയായിരുന്നു.
അഞ്ച് മിനിറ്റിലധികം കാത്തിരുന്നിട്ടും നേതാക്കളെ കാണാനാകില്ലെന്ന് വന്നതോടെ അവർ മടങ്ങി. പുറത്തിറങ്ങിയ അവർ എ.കെ.ജി സെന്ററിന് മുന്നിൽ നിന്ന് ഫോട്ടോ എടുത്ത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അതേറ്റെടുത്ത് ചില മാദ്ധ്യമങ്ങൾ വാർത്തയും നൽകി.
സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ.കെ.ജി സെന്റർ പൊതുജനങ്ങൾക്ക് എപ്പോഴും പ്രവേശനമുള്ള സ്ഥലമാണ്. സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളുടെ ആശ്രയ കേന്ദ്രമെന്ന
നിലയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. അവിടെ കടന്നുവരുന്നതിന് ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ല. പക്ഷെ എസ്.ഡി.പി.ഐയെ പോലുള്ള വർഗീയ കക്ഷികളുമായി ഒരു തരത്തിലുള്ള കൂടിക്കാഴ്ചയും പാർട്ടി ആഗ്രഹിക്കുന്നില്ല.
എസ്.ഡി.പി.ഐ കള്ള പ്രചാരണം നടത്തുന്നത് മറ്റെന്തോഗൂഢലക്ഷ്യം വച്ചാണ്. തെറ്റിദ്ധാരണ പരത്തി മുതലെടുക്കാനുള്ള ശ്രമം വിലപ്പോവില്ല. സി.പി.എം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം ജനങ്ങൾക്ക് പൂർണമായി വ്യക്തമാണെന്നിരിക്കെ ഇത്തരം ശ്രമങ്ങളെ അവജ്ഞയോടെ തള്ളിക്കളയുമെന്നുറപ്പാണ്. ഇതേറ്റെടുത്ത് വാർത്ത നൽകുന്ന മാദ്ധ്യമങ്ങൾ ഇത്തരക്കാരുടെ ദുരുദ്ദേശത്തെ പിന്തുണയ്ക്കുകയാണെന്നും എ.കെ.ജി സെന്റർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |