SignIn
Kerala Kaumudi Online
Saturday, 27 April 2024 8.27 AM IST

മോദിയുടെ ചിത്രം വച്ച് വോട്ട് തേടിയ, ഇന്ത്യയുടെ മികച്ച സുഹൃത്ത് ബെഞ്ചമിൻ നെതന്യാഹു വീണ്ടും ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്തിനരികെ 

israel-

ജെറുസലേം : ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും നഫ്താലി ബെന്നറ്റ് രാജി വച്ചതോടെ വ്യാഴാഴ്ച പാർലമെന്റ് പിരിച്ചുവിടുകയും, രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയുമാണ്. ഇതോടെ ഇസ്രയേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരം പിടിച്ചെടുക്കുമോ എന്ന ചർച്ചകൾ തുടങ്ങി കഴിഞ്ഞു. നവംബറിലാണ് ഇസ്രയേലിൽ തിരഞ്ഞെടുപ്പ് നടക്കുക. നീണ്ട പന്ത്രണ്ട് വർഷം ഇസ്രയേലിന്റെ ഭരണം നിയന്ത്രിച്ച നെതന്യാഹുവിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ വൈരം മറന്ന് ഒന്നിച്ചതോടെയാണ് പ്രധാനമന്ത്രി കസേരയിൽ നിന്നും ഇറങ്ങേണ്ടി വന്നത്. അടുത്ത തിരിഞ്ഞെടുപ്പിൽ തന്റെ പാർട്ടി അധികാരം തിരികെ പിടിക്കുമെന്ന് ശപഥം ചെയ്തിരിക്കുകയാണ് നെതന്യാഹു.

കഴിഞ്ഞ വർഷം ജൂണിലാണ് നെതന്യാഹുവിനെ പരാജയപ്പെടുത്തി നഫ്താലി ബെന്നറ്റ് അധികാരത്തിലെത്തിയത്. വലതുപക്ഷ, ലിബറൽ, അറബ് പാർട്ടികളുടെ വിപുലമായ എട്ട് കക്ഷികളുടെ ഒരു കൂട്ടുകെട്ടായിരുന്നു ഇതിനായി ബെന്നറ്റ് ഒരുക്കിയത്. എന്നാൽ മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത് വന്നതോടെ അവർക്കുണ്ടായിരുന്ന നേരിയ ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് പാർലമെന്റ് പിരിച്ചുവിട്ട് അടുത്ത തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് സർക്കാർ തീരുമാനിച്ചത്. നാല് വർഷത്തിനുള്ളിൽ ആറാമത്തെ തിരഞ്ഞെടുപ്പിനാണ് ഇതോടെ ഇസ്രയേൽ സാക്ഷ്യം വഹിക്കുന്നത്.

വീണ്ടും നെതന്യാഹു?

അടുത്ത തിരഞ്ഞെടുപ്പിൽ നെതന്യാഹു വീണ്ടും ഇസ്രയേൽ പ്രധാനമന്ത്രിയാവും എന്ന് കണക്ക് കൂട്ടുന്നവർ ഏറെയാണ്. അദ്ദേഹത്തിന്റെ കൺസർവേറ്റീവ് പാർട്ടിയായ ലിക്കുഡ് പാർട്ടി തിരഞ്ഞെടുപ്പിന് മുമ്പുള്ള സർവേ ഫലങ്ങളിൽ മുന്നിട്ട് നിൽക്കുന്നുമുണ്ട്. എന്നാലും കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. മറ്റ് പാർട്ടികളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ കഴിയുകയുള്ളു. അഴിമതി ആരോപണങ്ങൾ നേരിടുന്നു എന്നതാണ് നെതന്യാഹുവിന് മുന്നിലുള്ള വലിയ വെല്ലുവിളി.


നവംബർ 1 ന് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് രാജ്യത്തെ ചെറുതും വലുതുമായി പാർട്ടികൾ ഇപ്പോൾ. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ പ്രധാന്യം നൽകി പ്രസംഗിക്കുന്ന നെതന്യാഹു എന്നാൽ ഇപ്പോൾ സാമ്പത്തിക വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൗരൻമാരുടെ ജീവിതച്ചെലവിലെ സമീപകാല വർദ്ധനയെ അദ്ദേഹം തിരഞ്ഞെടുപ്പ് വിഷയമാക്കിയേക്കും. ബെന്നറ്റിന്റെ ഭരണമാണ് പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നുമുണ്ട്.

ഇസ്രയേലിലെ ഒരു ജനപ്രിയ ചാനൽ നടത്തിയ സർവേ അനുസരിച്ച്, പാർലമെന്റിലെ 120 സീറ്റുകളിൽ 58 സീറ്റുകളിൽ നെതന്യാഹു വിജയിക്കും എന്നാണ്. അതേസമയം കേവല ഭൂരിപക്ഷത്തിന് ഇനിയും സീറ്റുകൾ ആവശ്യമാണ്. ഇതേ ചാനൽ ജൂൺ 21 ന് നടത്തിയ സർവേ പ്രകാരം, നെതന്യാഹു അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഇസ്രയേലികളിൽ 47% പേർ വിശ്വസിക്കുന്നുണ്ട്. ഇന്ത്യയുമായും, പ്രത്യേകിച്ച് നരേന്ദ്ര മോദി സർക്കാരുമായി അടുത്ത ബന്ധമുള്ള നേതാവാണ് നെതന്യാഹു. മോദിയുടെ ചിത്രങ്ങൾ ഉപയോഗിച്ച് മുൻപ് നെതന്യാഹു തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത് വാർത്തയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, ISRAYEL, PM, NETANYAHU, MODI, MODI FRIEND, INDIA, ISRAEL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.