പത്തനാപുരം: ചത്ത പശുവിന് ഇൻഷ്വറൻസ് ലഭ്യമാക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് മൃഗഡോക്ടർക്കെതിരെ നൽകിയ പരാതിയിൽ നടപടിയില്ലെന്ന് ക്ഷീര കർഷക. പൂങ്കുളഞ്ഞി നസീം മൻസിലിൽ ഷക്കീലയാണ് പരാതിക്കാരി. മികച്ച ക്ഷീര കർഷകയ്ക്കുള്ള അവാർഡ് നേടിയ ഷക്കീലയ്ക്ക് അർഹതയുണ്ടായിട്ടും ഇൻഷ്വറൻസും മറ്റ് ആനുകൂല്യങ്ങളും നിഷേധിച്ചെന്നും അനർഹരായ പലർക്കും കൈക്കൂലി വാങ്ങി ആനുകൂല്യങ്ങൾ ലഭ്യമാക്കിയെന്നും ആരോപണമുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിയടക്കമുള്ളവർക്ക് നല്കിയ പരാതിയിൽ വകുപ്പ് തല പരിശോധനയും വിജിലൻസ് റിപ്പോർട്ടും ലഭിച്ചിട്ടും ചില നേതാക്കൾ ഇടപെട്ട് നടപടിയെടുക്കാതെ ഒതുക്കി തീർക്കുകയാണെന്നും പരാതിക്കാരി പറയുന്നു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം എഴുപതിനായിരം രൂപ ലോണെടുത്ത് മാർച്ച് 31ന് വാങ്ങിയ പശുവിന് അന്ന് തന്നെ ഇൻഷ്വറൻസ് എടുത്തിരുന്നു. എന്നാൽ ഏപ്രിൽ 4ന് പശു ചത്തു. ഇൻഷ്വർ ചെയ്ത് 15 ദിവസത്തിന് ശേഷമേ തുക ലഭിക്കുകയുള്ളൂ എന്നിരിക്കെ ഇതിനായി ജനപ്രതിനിധികൾ ഇടപെട്ട് പോസ്റ്റുമോർട്ടം നടത്തി. തുടർ നടപടികൾക്കായി മൃഗഡോക്ടറെ സമീപിച്ചപ്പോൾ കൈക്കൂലിയായി 5000 രൂപ ചോദിച്ചുവെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |