ആറ്റിങ്ങൽ: പൊറോട്ടയ്ക്ക് വില കൂടിയെന്നാരോപിച്ച് കാറിലെത്തിയ അഞ്ചംഗ സംഘം ഹോട്ടലുടമയെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ചു. മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ജ്യൂസ് സ്റ്റാൻഡ് ഹോട്ടലിൽ കഴിഞ്ഞദിവസം അർദ്ധരാത്രി 12.45ഓടെയാണ് സംഭവം.
കെ.എൽ 65സി 8494 നമ്പർ ഇന്നോവയിലെത്തിയ സംഘം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പണം നൽകിയശേഷം മടങ്ങി. കുറച്ചുസമയത്തിനുള്ളിൽ തിരികെയെത്തിയാണ് ഇവർ ഹോട്ടലുടമ ടിജോയിയെ ആക്രമിച്ചത്. പൊറോട്ടയ്ക്ക് 12 രൂപ ഈടാക്കിയത് അമിത വിലയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തലയ്ക്ക് പാൽ ട്രേ കൊണ്ടാണ് സംഘം അടിച്ചത്. പരിക്കേറ്റ ടിജോയിയെ ജീവനക്കാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനാൽ അവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ശക്തമായ അടിയിൽ തലയ്ക്ക് ഗുരുതര പൊട്ടലുണ്ട്. തലയ്ക്കുള്ളിൽ ആറും പുറത്ത് ഒമ്പതും സ്റ്റിച്ചുകളുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെപ്പറ്റി വിവരം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |