ജയ്പൂർ : പ്രവാചക നിന്ദ നടത്തിയെന്ന ആരോപണമുയർന്ന നൂപുർ ശർമ്മയുടെ പ്രസ്താവനയെ പിന്തുണച്ചതിന് ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യ ലാലിനെ രണ്ട് മുസ്ലീം യുവാക്കൾ കൊലപ്പെടുത്തിയിരുന്നു. ഉദയ്പൂർ കൊലക്കേസിലെ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടാനും രാജസ്ഥാൻ പൊലീസിന് കഴിഞ്ഞു. എന്നാൽ കൊലയാളികളെ പിടികൂടാൻ പൊലീസിനെ സഹായിച്ച രണ്ട് കർഷകരുടെ ധീരത ഇപ്പോഴാണ് പുറത്ത് വരുന്നത്. പ്രഹ്ലാദ് സിംഗ്, ശക്തി സിംഗ് എന്നീ രണ്ട് കർഷകരാണ് ജീവൻ പണയം വച്ച് കൊലയാളികളെ പിന്തുടർന്നത്. 35 കിലോമീറ്ററോളമാണ് ഇവർ കൊലയാളികളെ പിന്തുടർന്നത്.
ഉദയ്പൂരിൽ കൊലപാതകം നടത്തിയ പ്രതികൾ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതായി വാർത്ത അറിഞ്ഞതോടെയാണ് കർഷകരായ പ്രഹ്ലാദ് സിംഗും, ശക്തി സിംഗും ജാഗരൂകരായത്. ഉദയ്പൂർ പട്ടണത്തിൽ നിന്നും പുറത്തേക്ക് പോകുന്ന റോഡ് ഇവരുടെ ഗ്രാമത്തിലൂടെയായിരുന്നു. അതിനാൽ തന്നെ കൊലയാളികൾ അതു വഴി പോകുമെന്ന് ഇവർക്ക് ഉറപ്പായിരുന്നു. ബൈക്കും എടുത്ത് ഹൈവേയിൽ ചായ കുടിക്കുന്നതിനിടെയാണ് കർഷകർ കൊലയാളികൾ സഞ്ചരിക്കുന്ന ബൈക്ക് അതിവേഗത്തിൽ വരുന്നത് കണ്ടത്. തുടർന്ന് പ്രതികളെ പിന്തുടരാൻ ആരംഭിച്ചു.
അതിവേഗം ബൈക്കിൽ പിന്തുടരുന്നതിനിടെ കൊലയാളികൾ വലിയ കത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു. പ്രതികളുടെ പക്കൽ തോക്കുണ്ടാകുമെന്ന് കരുതി അൽപ്പം അകലം പാലിച്ചാണ് ഇവരെ കർഷകർ പിന്തുടർന്നത്. വിവരങ്ങൾ പൊലീസിൽ തുടർച്ചയായി വിളിച്ച് നൽകുകയും ചെയ്തു. യുവാക്കളുടെ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കൊലയാളികളെ വഴിയിൽ തടഞ്ഞ് പിടിക്കുകയായിരുന്നു. ഈ ധീരതയ്ക്ക് രണ്ട് കർഷകരെയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അഭിനന്ദിച്ചു. എന്നാൽ കർഷകർക്ക് പ്രതിഫലവും ജോലിയും നൽകണമെന്ന് ചില സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |