തിരുവനന്തപുരം: കഴിഞ്ഞ അദ്ധ്യായനവർഷം തിരഞ്ഞെടുത്ത സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ താത്കാലികമായി അനുവദിച്ച 75 പ്ളസ്ടു ബാച്ചുകൾക്ക് സാധൂകരണം നൽകാൻ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. സയൻസിൽ 18ഉം, ഹ്യുമാനിറ്റീസിൽ 49ഉം, കൊമേഴ്സിൽ എട്ടും ബാച്ചുകൾക്കാണ് അംഗീകാരം ലഭിച്ചത്. രണ്ട് സയൻസ് ബാച്ചും, ഓരോ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചും മാറ്റിയ നടപടിയും സാധൂകരിച്ചു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ എൻട്രി കേഡറിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടും. ഇതിന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിനെ കേരള പബ്ലിക് സർവീസ് കമ്മിഷൻ ആക്ടിൽ ഉൾപ്പെടുത്താനുള്ള നിയമ നിർമ്മാണത്തിന്റെ കരട് ബില്ലും മന്ത്രിസഭ അംഗീകരിച്ചു.
തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ മലയാളികളായ എച്ച്.എസ്. പ്രണോയ്, എം.ആർ. അർജുൻ എന്നീ കായിക താരങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിശീലകനും മുൻ അന്താരാഷ്ട്ര താരമായ യു. വിമൽകുമാറിന് മൂന്ന് ലക്ഷം രൂപയും നൽകും.
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി റിട്ടേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥ ആർ. ഗിരിജയെ മൂന്നുവർഷത്തേക്ക് നിയമിക്കും. നോർക്ക റൂട്സിൽ താത്കാലിക ക്രമീകരണത്തിനായി 55 തസ്തികകൾ അനുവദിക്കും. സഹകരണ പെൻഷൻ ബോർഡ് ജീവനക്കാർക്ക് പതിനൊന്നാം ശമ്പളപരിഷ്‌കരണ ആനുകൂല്യം 2020 ഏപ്രിൽ ഒന്നുമുതൽ മുൻകാലപ്രാബല്യത്തോടെ അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |