മുംബയ്: ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയ്‌ക്ക് വീണ്ടും കനത്ത തിരിച്ചടി. താനെ കോർപറേഷന്റെ നിയന്ത്രണവും താക്കറെയ്ക്ക് നഷ്ടമായി. ശിവസേനയുടെ 67 അംഗങ്ങളിൽ 66 പേരും വിമത പക്ഷത്തേക്ക് മാറി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡേയുടെ തട്ടകമാണ് താനെ.
കഴിഞ്ഞ ദിവസം രാത്രി 66 വിമത അംഗങ്ങളും ഷിൻഡേയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതേതുടർന്നാണ് കാലുമാറ്റം എന്നാണ് വിലയിരുത്തുന്നത്.
ബ്രിഹാൻ മുംബയ് കോർപറേഷൻ കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ കോർപറേഷനാണ് താനെ. കനത്ത രാഷ്ട്രീയ പ്രതിസന്ധി നിലനിന്നിരുന്ന മഹാരാഷ്ട്രയിൽ ജൂൺ 29നാണ് താക്കറെ രാജിവച്ച് പിന്മാറിയത്. പിറ്റേ ദിവസം 40 വിമത എം എൽ എമാരുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഏക്നാഥ് ഷിൻഡെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഇപ്പോഴും മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചിട്ടില്ല. യഥാർത്ഥ ശിവസേന തങ്ങളാണെന്ന അവകാശവുമായി ഉദ്ധവ് അനുകൂലികളും ഷിൻഡെ അനുകൂലികളും തർക്കത്തിലാണ്. അതേസമയം, 18 ശിവസേന എംപിമാരിൽ 12 പേരും ഷിൻഡെ പാളയത്തിലേക്ക് ഉടൻ ചേരുമെന്ന് വിമത ശിവസേന എംഎൽഎ ഗുലാബ്രാവു പാട്ടീൽ അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |