പ്രതിസന്ധികളും കടമ്പകളും കടന്ന് തന്റെ പ്രതിശ്രുത വരനെ സ്വന്തമാക്കാൻ യുവതി എത്തിയത് പാകിസ്ഥാനിൽ നിന്ന്. ലാഹോർ സ്വദേശിനിയായ ശുമൈലയാണ് ജലന്തർ സ്വദേശിയായ കമൽ കല്യാണിനെ വിവാഹം ചെയ്യുന്നതിനായി ബന്ധുക്കളുമൊത്ത് ഇന്നലെ ഇന്ത്യയിലെത്തിയത്. അട്ടാരി ചെക്ക് പോസ്റ്റിലൂടെയായിരുന്നു ഇവർക്ക് പ്രവേശനം അനുവദിച്ചത്. ഇവിടെ കമലും കുടുംബവും ഇവരെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു.
2018ൽ ഓൺലൈനിലൂടെ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. 2020ൽ നടക്കേണ്ടിയിരുന്ന വിവാഹം കൊവിഡ് വ്യാപനം മൂലം മാറ്റിവയ്ക്കുകയായിരുന്നു.
രണ്ട് പ്രാവശ്യം അപേക്ഷിച്ചതിന് ശേഷമാണ് തനിക്ക് വിസ ലഭിച്ചതെന്ന് ശുമൈല പറഞ്ഞു. തന്നെപ്പോലെ ഇന്ത്യയിലേയ്ക്ക് വരാൻ ആഗ്രഹിക്കുന്ന മറ്റ് നിരവധിപ്പേരുണ്ട്. എന്നാൽ ബുദ്ധിമുട്ടേറിയ വിസാ നടപടിക്രമങ്ങൾ ഇതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുകയാണ്. രണ്ട് രാജ്യത്തെയും സർക്കാരുകൾ ഇവ ലളിതമാക്കണമെന്നും ശുമൈല അഭ്യർത്ഥിച്ചു.
വിവാഹം വീട്ടുകാർ തീരുമാനിച്ചതാണെന്നും അത് അനുസരിക്കുകയായിരുന്നെന്നും ശുമൈലയും കമലും പറയുന്നു. 'ബന്ധുക്കൾ എന്ന നിലയിൽ തങ്ങൾ മിക്കപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. ഞാൻ എന്റെ സ്വന്തം ആളുകളുടെ കൂടെയായതിനാൽ ഏറെ സന്തോഷം തോന്നുന്നു. എന്നെ മരുമകളെ പോലെയല്ല മറിച്ച് മകളെ പോലെത്തന്നെയാണ് കമലിന്റെ വീട്ടുകാർ സ്വീകരിച്ചത്'-ശുമൈല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |