ന്യൂഡൽഹി: ഇടുങ്ങിയ ചിന്താഗതിയിൽ മോചിപ്പിച്ച് 21-ാം നൂറ്റാണ്ടിലെ ആധുനിക ആശയങ്ങളുമായി വിദ്യാഭ്യാസത്തെ ബന്ധിപ്പിക്കുക എന്നതാണ് ദേശീയ വിദ്യാഭ്യാസനയത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനുള്ള അഖില ഭാരതീയ ശിക്ഷാസമാഗമം വാരണാസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. തന്റെ ലോക്‌സഭാ മണ്ഡലമായ വാരണാസിയിൽ 1800 കോടി രൂപയുടെ വികസന പദ്ധതികളും നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു. രാജ്യത്ത് ഒരിക്കലും പ്രതിഭകൾക്ക് ക്ഷാമമുണ്ടായിട്ടില്ല. എന്നാൽ, ബ്രിട്ടീഷുകാർ സൃഷ്‌ടിച്ച വിദ്യാഭ്യാസ സമ്പദ്രായം ഇന്ത്യൻ ധർമ്മചിന്തയുടെ ഭാഗമായിരുന്നില്ല. രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമായ മനുഷ്യവിഭവശേഷി നൽകുന്നതാകണം വിദ്യാഭ്യാസ സമ്പ്രദായം. അദ്ധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് അത് നേടിയെടുക്കേണ്ടത്. യുവജനങ്ങളെ കഴിവും ആത്മവിശ്വാസവും പ്രായോഗിക ബുദ്ധിയുള്ളവരുമാക്കുകയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം.
വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. സർവകലാശാലകൾക്കുള്ള പൊതുപ്രവേശന പരീക്ഷ സർവകലാശാലാ പ്രവേശനം സുഗമമവും തുല്യവുമാക്കും. മാതൃഭാഷയിൽ പഠിക്കാനുള്ള വഴിയും ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ തുറക്കുന്നു. സംസ്‌കൃതം പോലുള്ള പ്രാചീന ഇന്ത്യൻ ഭാഷകൾക്കും മുൻഗണന ലഭിക്കും.
ആഗോള വിദ്യാഭ്യാസത്തിന്റെ വലിയ കേന്ദ്രമായി ഇന്ത്യക്ക് ഉയർന്നുവരാൻ കഴിയുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസം തയ്യാറാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രായോഗിക പരിചയത്തിന്റെയും ഫീൽഡ് പ്രവർത്തനത്തിന്റെയും പ്രാധാന്യം ഉൾക്കൊള്ളുന്ന 'ലാബ് ടു ലാൻഡ്' മനോഭാവം ആവശ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ഗവേഷണം നടത്തണമെന്ന് അദ്ദേഹം വിദഗ്ദ്ധരോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ജനസംഖ്യാ നേട്ടത്തെക്കുറിച്ച് ഗവേഷണം നടത്തണം. അതിനെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനും ലോകത്തിലെ പ്രായമായ സമൂഹങ്ങൾക്ക് പരിഹാരം കാണാനും കഴിയണം.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ജൂലായ് 7 മുതൽ 9 സംഘടിപ്പിക്കുന്ന ശിക്ഷാസമാഗമത്തിൽ പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധർ, നയനിർമ്മാതാക്കൾ, വിദ്യാഭ്യാസമേഖലയിലെ നേതാക്കൾ തുടങ്ങിയവർ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള രൂപരേഖ ചർച്ച ചെയ്യും. എൻ.ഇ.പി നടപ്പിലാക്കിയതിന്റെ പുരോഗതിയും അവലോകനം ചെയ്യും.
ഉദ്ഘാടന ചടങ്ങിൽ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ ധർമ്മേന്ദ്ര പ്രധാൻ, അന്നപൂർണ്ണാദേവി, ഡോ. സുഭാസ് സർക്കാർ, ഡോ. രാജ്കുമാർ രഞ്ജൻ സിംഗ്, സംസ്ഥാന മന്ത്രിമാർ, വിദ്യാഭ്യാസ വിചക്ഷണർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |