കോഴിക്കോട്: അത്‌ലറ്റ് പി.ടി ഉഷയുടെ രാജ്യസഭ അംഗത്വത്തിനെതിരെ പരോക്ഷ പ്രതികരണവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. താരത്തിന്റെ പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മനുഷ്യാവകാശപ്രവര്‍ത്തക തീസ്‌ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനെയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെയായിരുന്നു കരീമിന്റെ പ്രതികരണം.
'ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്‌തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമേയുള്ള യോഗ്യതയാണ് തെളിയിച്ചത്'- എളമരം കരീം പറഞ്ഞു.
സംഘപരിവാറിന് ഹിതകരമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയെക്കുറിച്ച് പ്രസംഗത്തിൽ പറയവെയായിരുന്നു കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ പരാമർശം. അയോദ്ധ്യ കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിരമിച്ചതിന് പിന്നാലെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്‌തതും അദ്ദേഹം ചൂണ്ടിക്കാട്ടി.
അത്‌ലറ്റ് പി.ടി ഉഷയും സംഗീത സംവിധായകൻ ഇളയരാജയുമടക്കം നാലുപേരെയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്‌തിരിക്കുന്നത്. കർണാടകയിലെ ധർമ്മസ്ഥല ക്ഷേത്രം പരമ്പരാഗത ധർമ്മാധികാരി വീരേന്ദ്ര ഹെഡ്‌ഡേ, സംവിധായകനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് എന്നിവരാണ് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റ് രണ്ടുപേർ.
ഇന്ത്യക്കാർക്കെല്ലാം പ്രചോദനമാണ് പി.ടി ഉഷ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്‌തിരുന്നു. കായികലോകത്തെ പി.ടി ഉഷയുടെ നേട്ടങ്ങളും പുതിയ തലമുറയെ വാർത്തെടുക്കാൻ നടത്തുന്ന ശ്രമങ്ങളും അഭിനന്ദനാർഹമാണെന്ന് പ്രധാനമന്ത്രി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |