ആലപ്പുഴ: ജീവിതക്കാഴ്ച്ചകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് നിരവധി ഫോട്ടോ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള റീജിയണൽ ട്രാൻസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥന് ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്സിന്റെ അംഗീകാരം. മല്ലപ്പള്ളി ജോയിന്റ് ആർ.ടി.ഒയും മാവേലിക്കര ഓലകെട്ടിയമ്പലം സ്വദേശിയുമായ എം.ജി.മനോജിനാണ് നൂറിലധികം മൊബൈൽ ചിത്രങ്ങളുടെ പ്രദർശനം ഒരുക്കിയതിന് അംഗീകാരം ലഭിച്ചത്. ഫോട്ടോഗ്രഫി പഠിച്ചിട്ടില്ലാത്ത മനോജിന്റെ ചിത്രങ്ങൾ ഔദ്യോഗിക യാത്രകളിലും ഇടവേളകളിലും പകർത്തിയവയാണ്. കേരളത്തിലെ വിവിധ വേദികളിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രങ്ങൾ ജീവിതത്തിന്റെ നേർക്കാഴ്ച്ചകളാണ് ഒരുക്കുന്നത്. കേരളത്തിൽ മോട്ടോർ വകുപ്പുമായി ബന്ധപ്പെട്ടിറങ്ങിയ പ്രായപൂർത്തിയാവാത്ത കുട്ടികളെ തനിച്ചിരുത്തി റോഡ് സൈഡിൽ വാഹനം പാർക്ക് ചെയ്യരുത്, ഓടുന്ന വാഹനത്തിൽ കുട ചൂടരുത് തുടങ്ങിയ പല ഉത്തരവുകൾക്ക് പിന്നിലും മനോജിന്റെ ആശയങ്ങളായിരുന്നു. 2019ൽ മുഖ്യമന്ത്രിയുടെ ട്രാൻസ്‌പോർട്ട് മെഡൽ ഉൾപ്പെടെ നിരവധി ഗുഡ് സർവീസ് പുരസ്‌കാരങ്ങൾ, ഫോട്ടോഗ്രഫി മത്സരങ്ങളിൽ രണ്ട് ദേശീയ അവാർഡുകൾ ഉൾപ്പടെ ഏഴ് അവാർഡുകൾ തുടങ്ങിയവ ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ മനോജിനെ തേടിയെത്തിയിട്ടുണ്ട്. മാവേലിക്കര ബാറിൽ അഭിഭാഷകയായ സ്മിതയാണ് ഭാര്യ. മക്കൾ: മധുരിമ, തേജസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |