കണ്ണൂർ: സി.പി.ഐ മന്ത്രിയുടെ കീഴിലുള്ള കേരള കാർഷിക സർവകലാശാലയുടെ ഭരണം കുത്തഴിഞ്ഞുവെന്നും ഗ്രാന്റിൽ കുറവുവന്നെന്നും പല കോഴ്സുകൾക്കും അക്രഡിറ്റേഷൻ നഷ്ടപ്പെട്ടുവെന്നതടക്കം വിമർശനം ഉന്നയിച്ച സർവകലാശാലയിലെ സി.പി.എം അനുകൂല സംഘടനാ നേതാക്കൾക്ക് കൂട്ടസ്ഥലംമാറ്റം. ഇതോടെ സർവകലാശാലയിൽ സി.പി.എം- സി.പി.ഐ അനുകൂല സംഘടനകളുടെ പോര് മുറുകി.
ഭരണസമിതി പുന:സംഘടിപ്പിക്കണമെന്നും സർവകലാശാലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും സി.പി.എം അനുകൂല സംഘടനകൾ ചേർന്ന് രൂപീകരിച്ച സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാസർകോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് തുടങ്ങിയ പ്രചാരണജാഥ അഞ്ചു ദിവസം പിന്നിട്ടപ്പോഴാണ് കൂട്ടസ്ഥലംമാറ്റം. വെള്ളായണി കാർഷിക കോളേജ് അഗ്രോണമി വിഭാഗം പ്രൊഫസർ ഡോ.സജിത റാണിയെ കാസർകോട്ട് പിലിക്കോട് കേന്ദ്രത്തിലേക്കു മാറ്റി. ഡോ.റെജി റാണിയുടെ തസ്തിക അടക്കം വയനാട് അമ്പലവയൽ കേന്ദ്രത്തിലേക്ക് മാറ്റി.
ഹോർട്ടി ഫ്ളോറി കൾച്ചർ ഡിപ്പാർട്ട്മെന്റിൽ പിഎച്ച്.ഡി യോഗ്യതയുള്ള രണ്ട് പ്രൊഫസർമാരെ മാറ്റി എം.എസ്.സി മാത്രമുള്ള അദ്ധ്യാപകരെ നിയമിച്ചു. എംപ്ലോയീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, മദ്ധ്യമേഖല സെക്രട്ടറി, യൂണിറ്റ് സെക്രട്ടറി എന്നിവരെ സർവകലാശാലാ ആസ്ഥാനത്തുനിന്ന് സ്ഥലംമാറ്രി. അസോസിയേഷൻ ജനറൽ സെക്രട്ടറിയെ കാസർകോട്ടേക്ക് മാറ്റി. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ വി.സിയുടെ ഓഫീസ് തയ്യാറായിട്ടില്ല.
സി.പി.എം സംഘടനകളുടെ ആരോപണം
2017 -18ൽ എട്ട് കോടിയിലധികം രൂപ ഐ.സി.എ.ആർ വികസന ഗ്രാന്റായി ലഭിച്ചത് 2018-19ൽ 5.6 കോടിയായി കുറഞ്ഞു. ഇക്കൊല്ലം കിട്ടിയത് 2.3 കോടി.
2019- 20 കാലയളവിൽ നിരവധി കോഴ്‌സുകളുടെ അക്രഡിറ്റേഷൻ നഷ്ടപ്പെട്ടു. ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വി.സി പരാജയപ്പെട്ടു.
അഖിലേന്ത്യ റാങ്കിംഗിൽ മുൻകാലങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇപ്പോൾ ഇരുപത്തിയെട്ടാം സ്ഥാനം.
'' വൈസ് ചാൻസലറുടെ കെടുകാര്യസ്ഥത സർവകലാശാലയെ അധഃപതനത്തിലേക്ക് നയിക്കുന്നുവെന്ന് ആരോപിച്ച് സമരരംഗത്ത് വന്നതിനാണ് പ്രതികാര നടപടി.
- സി.വി. ഡെന്നി
ജനറൽ സെക്രട്ടറി, കാർഷിക
സർവകലാശാല എംപ്ളോയീസ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |