തിരുവനന്തപുരം: ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ തിരി കൊളുത്തിയത് താനല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമ്മതിക്കുമോ എന്ന് മന്ത്രി പി രാജീവ്. ആർ എസ് എസ് വേദിയിൽ വി ഡി സതീശൻ നടത്തിയ പ്രസംഗം പുറത്ത് വിടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ തിരികൊളുത്തിയതിന് അദ്ദേഹം എന്തുകൊണ്ട് മറുപടി പറയുന്നില്ല. എല്ലാത്തിനും കൃത്യമായി മറുപടി നൽകുന്ന പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് ഇതിന് മാത്രം മറുപടി നൽകുന്നില്ല. വി എസ് നടത്തിയ പ്രസംഗം പുറത്തുവിട്ടിട്ടുണ്ട്. ആ വേദിയിൽ പോയി പാർട്ടിയുടെ കാഴ്ചപ്പാടാണ് അദ്ദേഹം വ്യക്തമാക്കിയത്. അതുപോലെ അന്ന് വി ഡി സതീശൻ നടത്തിയ പ്രസംഗവും പുറത്തുവിടണം. അദ്ദേഹത്തിന് തെറ്റ് പറ്റിയതാണെങ്കിൽ അത് പറയാമായിരുന്നു. ഗോൾവാൾക്കർ ആരാണെന്ന് അന്നറിയാതെയാണ് തിരി കൊളുത്തിയതെങ്കിൽ അദ്ദേഹത്തിന് അങ്ങനെ പറയാമായിരുന്നു.'- മന്ത്രി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ ശ്രീലേഖയുടെ യൂട്യൂബ് വീഡിയോ അനുചിതമാണെന്നും മന്ത്രി പറഞ്ഞു. കോടതിയിൽ നിൽക്കുന്ന വിഷയം എന്ന നിലയിൽ അതിനെപ്പറ്റി കൂടുതൽ പറയുന്നില്ല. സർക്കാർ എപ്പോഴും അതിജീവിതയ്ക്കൊപ്പമാണ്. അത് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടാതെ സ്പീക്കറുടെ റൂളിംഗ് നിയമ സഭക്ക് പുറത്ത് ഉന്നയിച്ചത് തെറ്റാണെന്നും സ്പീക്കറെ അവഹേളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്ത പ്രതിപക്ഷ നേതാവിന്റെ നടപടി സഭാ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പി രാജീവ് വിമര്‍ശിച്ചു. സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങൾ മാത്രമേ സഭയിൽ വരാൻ പാടുള്ളൂ എന്നാണ് ചട്ടം. സ്വർണക്കടത്ത് സബ്മിഷൻ സഭാ രേഖ വായിച്ചാൽ ചട്ടലംഘനം ബോദ്ധ്യപ്പെടും. ചട്ടം ലംഘിക്കപ്പെട്ടാൽ അത് കീഴ് വഴക്കവും അവകാശവുമായി മാറും. സഭയിൽ വിഷയങ്ങളൊന്നുമില്ലാത്ത പരിതാപകരമായ അവസ്ഥയിലേക്ക് പ്രതിപക്ഷം മാറിയെന്ന് പരിഹസിച്ച മന്ത്രി, നിയമസഭ സംവിധാനം പ്രതിപക്ഷം ദുർവിനിയോഗം ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |