തിരുവനന്തപുരം: തന്റെ കേരള സന്ദർശത്തിന് പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ . വികസനത്തിന് അതീതമായി രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കരുതെന്ന് അദ്ദേഹം
പറഞ്ഞു.
തന്റെയും മുഖ്യമന്ത്രിയുടെയും ലക്ഷ്യങ്ങൾ വ്യത്യസ്തമായിരിക്കാം. വ്യക്തമായ കാരണങ്ങളോടെയാണ് തന്റെ കേരള സന്ദർശനം. വികസനത്തെ പ്രധാനമായി കാണുന്നവർക്ക് തന്റെ യാത്രയുടെ ലക്ഷ്യം മനസിലാകുമെന്നും കേസരി സ്‌മാരക ട്രസ്‌റ്റിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പ്രാദേശികമായ പ്രത്യേകതകളെ മനസിലാക്കുകയാണ് തന്റെ സന്ദർശന ലക്ഷ്യം. ബി.ജെ.പി നേതാവെന്ന നിലയിൽ കൂടിയാണ് ഈ സന്ദർശനം. സംസ്ഥാനങ്ങളിലെ കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള വിലയിരുത്തലും നടന്നു. മോദി സർക്കാർ സംസ്ഥാനങ്ങളെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്വർണക്കടത്ത് കേസിൽ കേന്ദ്ര സർക്കാർ സമയം വരുമ്പോൾ പ്രവർത്തിക്കും. ഇപ്പോൾ കേസ് വിവിധ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. സത്യം എന്തായാലും പുറത്തുവരും. കോടതിയുടെ പരിഗണനയിലകായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ല. സ്വർണക്കടത്ത് കേസ് രാഷ്ട്രീയമോ, വിദേശകാര്യമോ ആയ വിഷയമല്ല. അടുത്ത 40 വർഷത്തേക്കുള്ള പദ്ധതികളാണ് കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത്. എൻ.ഡി.എ സർക്കാരിന് ജനങ്ങളുടെ അനുഗ്രഹാശിസുകളുണ്ട്. ശ്രീലങ്കൻ വിഷയം സങ്കീർണമാണ്. അവർക്ക് സാമ്പത്തിക സഹായം നൽകുന്നതിലാണ് കേന്ദ്രം ശ്രദ്ധിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |