തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെപ്പോലെ ഒരാളിൽ നിന്ന് ഇത്രയും നിലവാരം കുറഞ്ഞ പ്രതികരണങ്ങളല്ല പൊതുസമൂഹം പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹിന്ദു ഐക്യവേദി നേതാവ് തന്റെ വീട്ടിലേയും ഓഫീസിലേയും സ്ഥിരം സന്ദർശകനാണെന്ന് പറഞ്ഞ വി.ഡി. സതീശനെ അത് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിനുള്ള പ്രതികരണമാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ ഈ നിമിഷംവരെ അത് നിഷേധിക്കാൻ തയ്യാറായിട്ടില്ല. പകരം വ്യക്തിപരമായ പ്രതികരണമാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്.
പ്രശ്നങ്ങളെ പക്വതയോടെ കാണണം. നിലവാരത്തോടെ പ്രതികരിക്കണം. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് മത്സരം വ്യക്തികളുടേതായിരുന്നില്ല. രാഷ്ട്രീയമായിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്റെ വ്യക്തിപരമായ മത്സരമായാണ് അതിനെ കണ്ടതെന്ന് തോന്നുന്നു. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ തിരികൊളുത്തിയിട്ടില്ലെന്ന് ഇതുവരെ പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ല. ആ വേദിയിൽ വി.എസ് ചെയ്തതു പോലൊരു പ്രസംഗം നടത്തിയിട്ടുണ്ടെങ്കിൽ അത് പുറത്തുവിട്ടുകൊണ്ടായിരിക്കണം പ്രതികരിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |