കേരളകൗമുദി വാർത്ത നിയമസഭയിൽ
തിരുവനന്തപുരം: മെഡിക്കൽ കോളേജുകൾ അടക്കം,സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം പാവങ്ങളെ ദുരിതത്തിലാക്കുന്നതായി 'കേരളകൗമുദി' വാർത്ത നൽകി മണിക്കൂറുകൾക്കകം പ്രശ്നം പരിഹരിക്കാൻ നടപടി.
മരുന്ന് സംഭരണത്തിനും വിതരണത്തിനും പ്രത്യേക ക്രമീകരണം ഒരുക്കുമെന്നും ക്ഷാമമുള്ള ഐ.വി പാരസെറ്റമോൾ, സിറപ്പുകൾ, തുടങ്ങിയവ നാളെയ്‌ക്കകം ആശുപത്രികളിൽ എത്തിക്കുമെന്നും ആരോഗ്യമന്ത്രി വീണാജോർജ്ജ് നിയമസഭയിൽ പറഞ്ഞു.
'മരുന്നില്ല, ഒരിടത്തും' എന്ന കേരളകൗമുദി വാർത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സബ്മിഷനായി സഭയിൽ ഉന്നയിച്ചത്.
മരുന്ന് സംഭരണത്തിലും ടെൻഡറിലും 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയ പാളിച്ചകളെല്ലാം പരിഹരിക്കാനുള്ള നടപടികൾ മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. മരുന്ന് ലഭ്യത ഉറപ്പാക്കാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷന് നിർദ്ദേശം നൽകി.
മന്ത്രിയുടെ പ്രഖ്യാപനങ്ങൾ
മരുന്നു സംഭരണവും വിതരണവും സമയബന്ധിതമാക്കാൻ കലണ്ടർ ഉടൻ
മരുന്നുശേഖരത്തിൽ നിശ്ചിത ശതമാനം കുറഞ്ഞുകഴിയുമ്പോൾത്തന്നെ
ഓർഡർ ചെയ്യും.
അടുത്ത സാമ്പത്തിക വർഷത്തെ മരുന്ന് സംഭരണം ഓഗസ്റ്റിൽ തുടങ്ങും
മരുന്നു കമ്പനികളുടെ ആറുമാസത്തെ കുടിശികയായ 226 കോടി നൽകി. കാരുണ്യ പദ്ധതിയിൽ 69കോടി രൂപ ആശുപത്രികൾക്ക് അനുവദിച്ചു.
മരുന്നുപയോഗം കുറവുള്ള ആശുപത്രികളിൽ നിന്ന് ആവശ്യമുള്ളിടത്ത് എത്തിക്കും
ജില്ലകളിൽ ഡെപ്യൂട്ടി ഡി.എം.ഒമാർക്കും മെഡിക്കൽ കോളേജുകളിൽ ആർ.എം.ഒമാർക്കും ചുമതല.
ഏകോപനത്തിനും പരിശോധനയ്ക്കും നോഡൽ ഓഫീസർമാർ
വാർഷിക ഓർഡറിനേക്കാൾ കൂടുതൽ മരുന്നുകൾ ഉപയോഗിച്ച ആശുപത്രികളിൽ അഡിഷണൽ ഇൻഡന്റിലൂടെ മരുന്നുവാങ്ങി നൽകും.
വാക്സിനും എത്തിക്കും
നായ, പൂച്ച കടിയേൽക്കുന്നവരുടെ എണ്ണം വൻതോതിൽ ഉയരുകയാണ്. ഇക്കൊല്ലം ഇതുവരെ 1.82 ലക്ഷം പേർക്ക് കടിയേറ്റു. ആവശ്യമുള്ള ആശുപത്രികളിൽ കൂടുതൽ ആന്റി റാബീസ് വാക്സിൻ എത്തിക്കും. എല്ലാ ജില്ലകളിൽ നിന്നും ഈ വാക്സിനുകളുടെ അധിക ഇൻഡന്റ് ശേഖരിച്ച് കൂടുതൽ വാക്സിൻ ലഭ്യമാക്കും. നായശല്യം കൂടുന്നതിനാൽ ആരോഗ്യ, തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾ നടപടികളെടുക്കും.
അന്വേഷണം വേണം: സതീശൻ
മരുന്ന് സംഭരണത്തിലും വിതരണത്തിലുമുണ്ടായ വീഴ്ച അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഡിസംബറിൽ വിളിക്കേണ്ട ടെൻഡർ ജൂണിലാണ് വിളിച്ചത്. ലോക്കൽ പർച്ചേസിന് ആശുപത്രികൾക്ക് ഫണ്ട് നൽകുന്നില്ല. കാരുണ്യയിലും മരുന്നില്ല. എമർജൻസി ആക്‌ഷൻ പ്ലാൻ തയ്യാറാക്കി എവിടെ നിന്നെങ്കിലും മരുന്നു വാങ്ങണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |