തിരുവനന്തപുരം: അരങ്ങിൽ കലാമികവ് തെളിയിക്കാൻ സ്കൂൾ കുട്ടികൾക്ക് വീണ്ടും ചിലങ്ക കെട്ടാം. ബൂട്ട് കെട്ടി ഉടനെ കളിക്കളങ്ങളിൽ പരീശീലനത്തിനിറങ്ങാം. കൊവിഡ് അപഹരിച്ച രണ്ടു വർഷത്തിനു ശേഷം സ്കൂൾ കലോത്സവവും സ്കൂൾ കായികമേളയും ഈ അദ്ധ്യയന വർഷം തിരിച്ചുവരുന്നു.
ഉപജില്ലാ, ജില്ലാ തല കലോത്സവങ്ങൾ ഒക്ടോബറിൽ ആരംഭിച്ച്, നവംബർ, പകുതിയോടെ അവസാനിപ്പിക്കും. സംസ്ഥാന കലോത്സവം നവംബർ അവസാനം അല്ലെങ്കിൽ ഡിസംബർ ആദ്യം നടത്താനാണ് അലോചന. കായികോത്സവവും ഇതേ കാലയളവിൽ നടത്തും. ഇതു സംബന്ധിച്ച ഉന്നതതല യോഗം ഉടൻ ചേരും.
61-ാമത് സ്കൂൾ കലോത്സവമാണ് ഈ വർഷം നടക്കുന്നത്. കായികമേളയുടെ 64-ാം വർഷവും. രണ്ട് മേളയിലും 2019ൽ പാലക്കാട് ജില്ലയാണ് ചാമ്പ്യന്മാർ. 2019ലെ കലോത്സവത്തിന്റെ അവസാന ദിവസം അടുത്ത കലോത്സവം കൊല്ലത്ത് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കായികമേളയിൽ വേദി പ്രഖ്യാപിക്കുന്ന പതിവില്ലെങ്കിലും തിരുവനന്തപുരമാണ് പരിഗണനയിലുണ്ടായിരുന്നത്. ഈ അദ്ധ്യയന വർഷത്തെ വേദി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഉന്നതതല യോഗത്തിലുണ്ടാവും
'കായികമേള നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. എങ്കിലേ നാളത്തെ കായിക താരങ്ങളെ കണ്ടെത്താനാകൂ. മറ്റ് സംസ്ഥാനങ്ങൾ കൊവിഡ് കാലത്തും കായികമേള നടത്തിയിരുന്നു".
- മേഴ്സിക്കുട്ടൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
'കുട്ടികളുടെ സർഗവാസന പ്രകടിപ്പിക്കാനൊരു ഇടമാണ് സ്കൂൾ കലോത്സവം. ഏഷ്യയിലെ ഏറ്റവും വലിയ കലാമേള നമ്മുടെ അഭിമാനമാണ്''.
- വിനീത്, നടൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |