തിരുവനന്തപുരം: സജി ചെറിയാൻ നിയമപരമായി രാജി വയ്ക്കേണ്ട ഒരാവശ്യവുമില്ലായിരുന്നുവെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ എ.കെ. ബാലൻ പറഞ്ഞു. രാഷ്ട്രീയ ധാർമ്മികതയുടെയും ഔചിത്യത്തിന്റെയും പേരിലാണ് അദ്ദേഹം മന്ത്രി സ്ഥാനമൊഴിഞ്ഞതെന്ന്, സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ ബാലൻ പറഞ്ഞു.
ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തവർക്കും അതിനെ വിമർശിക്കാം. അങ്ങനെ സത്യപ്രതിജ്ഞ ചെയ്തവരാണ് ഭരണഘടനയിൽ നിരവധി ഭേദഗതികൾ വരുത്തിയിട്ടുള്ളത്. ഭരണഘടന വിമർശനത്തിന് അതീതമല്ല. ഖുറാനോ ഗീതയോ ബൈബിളോ പോലുള്ള ആത്മീയ ഗ്രന്ഥവുമല്ല. അതൊരു രാഷ്ട്രീയതത്വമനുസരിച്ച് തയാറാക്കപ്പെട്ടതാണ്. പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാനെതിരായ ആക്ഷേപങ്ങൾ ജുഡിഷ്യറിക്ക് മുന്നിൽ നിലനിൽക്കില്ല. ആർ. ബാലകൃഷ്ണപിള്ളയുടെ കേസിൽ സുപ്രീംകോടതി ഡിവിഷൻബെഞ്ച് അദ്ദേഹത്തെ ശരി വച്ചതാണ്-ബാലൻ പറഞ്ഞു.
പട്ടം കേന്ദ്രീയവിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അനാമിക സജൻ രചിച്ച് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ലമനേഡ് എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ പ്രസ്ക്ലബ്ബിലെ പ്രകാശനച്ചടങ്ങിൽസംസാരിക്കുകയായിരുന്നു ബാലൻ. കവി വി. മധുസൂദനൻ നായർക്ക് ആദ്യപ്രതി നൽകി സജി ചെറിയാൻ പുസ്തകം പ്രകാശനം ചെയ്തു.
ഭരണഘടന ആളുകൾ വായിക്കാൻ തുടങ്ങി: സജി
തന്റെ രാജിക്ക് ശേഷമുണ്ടായ ഗുണം ഭരണഘടന ആളുകൾ വായിക്കാൻ തുടങ്ങിയെന്നതാണെന്ന് സജി ചെറിയാൻ പറഞ്ഞു. മന്ത്രിസ്ഥാനം പോയതിലൊന്നും സങ്കടമില്ല. ഭരണഘടനയെ തനിക്ക് അങ്ങേയറ്റത്തെ ബഹുമാനമേയുള്ളൂ. ഒരു മണിക്കൂർ പ്രസംഗത്തിലെ മൂന്ന് വരികളെടുത്താണ് പ്രചരിപ്പിച്ചത്. വിഷയത്തിൽ സംവാദങ്ങളുയർന്ന് വരാൻ ഇതിടയാക്കിയിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ഡോ. വിളക്കുടി രാജേന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |