കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിനായി അനുവദിച്ച സമയം നാളെ അവസാനിക്കാനിരിക്കെയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്നും, മുൻ ഡി ജി പി ആർ ശ്രീലേഖയുടെ ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കണമെന്നും, ഇതിനായി മൂന്നാഴ്ച കൂടി സമയം നൽകണമെന്നുമാണ് ഹർജിയിൽ പറയുന്നത്.
കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ ഫോറൻസിക് ഫലം ഇന്നലെ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നുതവണ മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്നും, ഇതിൽ രണ്ടുതവണ രാത്രിയിലാണ് പരിശോധന നടന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
കോടതിസമയം അല്ലാത്തപ്പോൾ രണ്ടുതവണ കാർഡ് പരിശോധിച്ചതിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. 2017 ഫെബ്രുവരി 17നാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. ഈ മെമ്മറികാർഡ് തൊട്ടടുത്തദിവസം രാവിലെ 9.13 ന് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സംവിധാനമുള്ള ഷഓമി ഫോണിൽ തുറന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. മെമ്മറി കാർഡ് അന്വേഷണ സംഘത്തിന്റെ കൈവശമെത്തിയതിന് ശേഷം അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിക്കും പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കും കൈമാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |