നരുവാമൂട്: വലിയറത്തല കൃഷ്ണപുരം ഹൈസ്കൂളിൽ വ്യാഴാഴ്ച പുലർച്ചെ സാമൂഹ്യവിരുദ്ധർ അതിക്രമിച്ചു കയറി ഓൺലൈൻ ക്ലാസുകളിലേക്കുള്ള ഫോണുകൾ മോഷ്ടിക്കുകയും സ്കൂളിലെ രേഖകൾ നശിപ്പിക്കുകയും ചെയ്തു.
സ്റ്റാഫ് റൂമിൽ സൂക്ഷിച്ചിരുന്ന വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനടക്കമുള്ള എല്ലാം രേഖകളും നശിപ്പിച്ചു. ഐ.ഡി കാർഡിനായി സമാഹരിച്ച ആയിരത്തോളം രൂപ മോഷണം പോയതായും, സ്കൂളിലെ സി.സി ടിവി തകർത്തതായും അദ്ധ്യാപികയായ ശ്രീജ പറഞ്ഞു.
ഇതേ ദിവസം കൃഷ്ണപുരം സ്വദേശി ഹരികൃഷ്ണന്റെ ഇരുചക്രവാഹനവും മോഷണം പോയി. വാഹനം പിന്നീട് വലിയറത്തലയ്ക്കു സമീപമുള്ള തോടിന്റെ കരയിൽ നിന്ന് കേടുപാടുകളോടെ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ വലിയറത്തല ജംഗ്ഷനിൽ നിറുത്തിയിട്ടിരുന്ന ടെംമ്പോ ട്രാവലർ തട്ടിക്കൊണ്ടുപോയി നാല് കിലോമീറ്ററിനപ്പുറം മാറനല്ലൂർ ശ്മശാനത്തിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകൾ തകർത്ത് ഉള്ളിൽ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. സംഭവങ്ങൾക്ക് പിന്നിൽ സാമൂഹ്യവിരുദ്ധരാകാമെന്നും സ്ഥലത്തെ രാത്രികാല പട്രോളിംഗ് ഊർജ്ജിതമാക്കിയതായും നരുവാമൂട് സി.ഐ ധനപാലൻ പറഞ്ഞു. ഇക്കഴിഞ്ഞ ജൂൺ 12ന് വലിയറത്തല തമ്പുരാൻ ക്ഷേത്രത്തിൽ മോഷ്ടാക്കൾ കയറി സി.സി ടിവി മറച്ചുവച്ച് അയ്യായിരത്തോളം രൂപ കവരുകയും കമ്മിറ്റി ഓഫീസിന്റെ ചില്ലുകൾ തകർക്കുകയും ചെയ്ത സംഭവവും പൊലീസ് അന്വേഷിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |