തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിനുള്ള പ്രായപരിധി അറുപതിൽ നിന്ന് 65ആക്കണമെന്നും, സർവകലാശാലാ ഭരണം കാര്യക്ഷമമാക്കാൻ കെ.എ.എസ് മാതൃകയിൽ അസി. രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ തുടങ്ങിയ നിശ്ചിത ശതമാനം ഉദ്യോഗസ്ഥരെ നേരിട്ട് നിയമിക്കണമെന്നും നുവാൽസ് മുൻ വി.സി ഡോ.എൻ.കെ.ജയകുമാർ അദ്ധ്യക്ഷനായ സർവകലാശാലാ നിയമ പരിഷ്കരണ കമ്മിഷൻ ശുപാർശ.
സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് പഠനകേന്ദ്രങ്ങൾ തുടങ്ങണം. അദ്ധ്യാപകർക്കായി പുതിയ പെരുമാറ്റച്ചട്ടവും,. സ്വാശ്രയ കോളേജുകളിലെ ഫീസ് നിശ്ചയിക്കാൻ സർവകലാശാലാ ട്രൈബ്യൂണൽ അദ്ധ്യക്ഷൻ ചെയർമാനായി സമിതിയും രൂപീകരിക്കണം.
എയ്ഡഡ് കോളേജുകളിൽ അദ്ധ്യാപകരെ 15ദിവസത്തിലേറെ സസ്പെൻഡ് ചെയ്യാൻ വി.സിയുടെ മുൻകൂർ അനുമതി വേണം. സസ്പെൻഷൻ ന്യായമല്ലെന്ന് കണ്ടെത്തിയാൽ തിരിച്ചെടുക്കണം. മാനേജ്മെന്റ് തിരിച്ചെടുത്തില്ലെങ്കിലും ഡ്യൂട്ടിയിലാണെന്ന് പരിഗണിച്ച് ശമ്പളവും ആനുകൂല്യങ്ങളും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നൽകും.
മറ്റ് ശുപാർശകൾ
■പ്രോ വൈസ്ചാൻസലർ നിയമനത്തിനുള്ള പ്രായപരിധി അറുപതാക്കണം.
■സർവകലാശാലാ പ്രൊഫസറോ കോളേജ് പ്രിൻസിപ്പലോ ആവണം പിവിസി.
.■സർവകലാശാലകലുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രജിസ്ട്രാറാവണം
■രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫിനാൻസ് ഓഫീസർ നിയമനത്തിന് സർക്കാർ അനുമതി വേണ്ട.
■സർവകലാശാലാ ചട്ടങ്ങൾ രൂപീകരിക്കാനും സിൻഡിക്കേറ്റിറക്കുന്ന ഓർഡിനൻസ് അംഗീകരിക്കാനുമുള്ള അധികാരവും സെനറ്റിന്.
■സിൻഡിക്കേറ്റിലെ രാഷ്ട്രീയ പ്രാതിനിധ്യം കുറയ്ക്കാതെ അംഗങ്ങളുടെ എണ്ണം ചുരുക്കണം.
■അക്കാഡമിക് രംഗം മെച്ചപ്പെടുത്താൻ കൗൺസിൽ ഒഫ് ഫാക്വൽറ്റി ഡീൻസ് .
■വിദ്യാർത്ഥികളുടെ പരാതി പരിഹാരത്തിന് സമിതികളുണ്ടാവണം.
■പുതിയ കോളേജുകളും കോഴ്സും തുടങ്ങേണ്ട സ്ഥലങ്ങളുടെ പട്ടിക മുൻകൂട്ടി
പ്രസിദ്ധീകരിക്കണം.
■സംസ്ഥാനത്തെ ഒരു സർവകലാശാല അംഗീകരിക്കുന്ന ബിരുദം മറ്റ് സർവകലാശാലകളും അംഗീകരിക്കണം..
അധികാരങ്ങൾ ട്രൈബ്യൂണലിന് നൽകാൻ ശുപാർശ:
സർവകലാശാലകളിൽ
ഗവർണറുടെ 'പല്ല് പറിക്കും'
എം.എച്ച് വിഷ്ണു
■നിയമപരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിൽ
തിരുവനന്തപുരം:സർവകലാശാലകളുടെ ചാൻസലറായ ഗവർണർക്ക് നിലവിലുള്ള
അധികാരങ്ങൾ സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ സിറ്റിംഗ് ജഡ്ജിയെ അദ്ധ്യക്ഷനാക്കി രൂപീകരിക്കുന്ന ട്രൈബ്യൂണലിന് നൽകണമെന്ന് നിയമ പരിഷ്കരണ
കമ്മിഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ.
15 വർഷത്തെ പ്രാക്ടീസുള്ള ഹൈക്കോടതി വക്കീൽ, വൈസ്ചാൻസലറുടേതിന് തുല്യമായ യോഗ്യതയുള്ള അക്കാഡമീഷ്യൻ എന്നിവരാണ് ട്രൈബ്യൂണലിലുള്ളത്. ഇവരെ സർക്കാരാണ് നിയമിക്കേണ്ടത്.ഇതോടെ , സർവകലാശാലകളിൽ സർക്കാർ നിയന്ത്രണം
വർദ്ധിക്കുകയും ,ഗവർണർ നോക്കുകുത്തിയായി മാറുകയും ചെയ്യുമെന്ന് അക്കാഡമിക്
വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ,സർവകലാശാലകളിലെ എല്ലാ അപ്പീലുകളിലും അന്തിമ വാക്ക് ചാൻസലറുടേതാണ്. അടിയന്തര ഘട്ടത്തിൽ സർവകലാശാലയിലെ ഏത് അധികാരിയെയും സസ്പെൻഡ് ചെയ്യാനും പിരിച്ചുവിടാനും അധികാരമുണ്ട്. നിയമനങ്ങളിലും ചട്ടഭേദഗതികളിലുമടക്കം അന്തിമ തീരുമാനമെടുക്കാം. പെരുമാറ്റദൂഷ്യമോ അഴിമതിയോ കെടുകാര്യസ്ഥതയോ കണ്ടെത്തിയാൽ വൈസ്ചാൻസലറെയും പ്രോ വൈസ്ചാൻസലറെയും ചുമതലയിൽ നിന്ന് നീക്കാം. സിൻഡിക്കേറ്റെടുത്ത തെറ്റായ തീരുമാനം റദ്ദാക്കാം. ശുപാർശകളും ഭേദഗതികളും അംഗീകരിക്കാതെ, ഫയൽ അനന്തമായി പിടിച്ചുവയ്ക്കാനുമാവും. ഈ വിവേചനാധികാരങ്ങളെല്ലാം എടുത്തുമാറ്റാനാണ് ശുപാർശ.പുതിയ കോളേജുകളും കോഴ്സുകളും തുടങ്ങുന്നതിലെ അപ്പീൽ, വിദ്യാർത്ഥികളുടെ പരാതികൾ, പരീക്ഷകളെയും ബിരുദങ്ങളുടെ തുല്യതയും സംബന്ധിച്ച തർക്കങ്ങൾ എന്നിവയിൽ അന്തിമ തീരുമാനം ട്രൈബ്യൂണലിനാവണം.
കവരുന്ന
അധികാരങ്ങൾ
■നിയമഭേദഗതി
സർവകലാശാലാ നിയമഭേദഗതികൾ നിലവിൽ ചാൻസലറുടെ അനുമതി ലഭിച്ചാലേ നടപ്പാക്കാനാവൂ.ഇനി മുതൽ ചട്ടഭേദഗതി ഗവർണറുടെ അനുമതിക്കായി സമർപ്പിച്ച് 60 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കണം
60ദിവസത്തിനകം പുന:പരിശോധനയ്ക്ക് ചാൻസലർ ആവശ്യപ്പെട്ടാൽ സെനറ്റ് പരിശോധിക്കും. ആവശ്യമായ ഭേദഗതികളോടെ വീണ്ടും സെനറ്റ് അംഗീകരിച്ചാൽ ചട്ട, നിയമ ഭേദഗതികൾ പിന്നീട് ചാൻസലറുടെ അനുമതിക്കായി നൽകേണ്ടതില്ല.
. ■ഓർഡിനൻസ്
നിയമനങ്ങൾക്കുള്ള യോഗ്യതകൾ മാറ്റുന്നതടക്കം ഭരണപരമായ കാര്യങ്ങളടങ്ങിയ സ്റ്രാറ്റ്യൂട്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറത്തിറക്കാനുള്ള അധികാരം ഗവർണറിൽ നിന്ന് നീക്കണം. കുസാറ്റിൽ ഓർഡിനൻസ് അക്കാഡമിക് കൗൺസിൽ പാസാക്കി വൈസ്ചാൻസലർ അംഗീകരിക്കുന്ന രീതി എല്ലാ സർവകലാശാലകളിലും ബാധകമാക്കണം.
■പ്രോ-ചാൻസലർ
അക്കാഡമികവും ഭരണപരവുമായ കാര്യങ്ങളെക്കുറിച്ച് സർവകലാശാലകളോട് വിശദീകരണം തേടാനുള്ള അധികാരം പ്രോ-ചാൻസലറായ വകുപ്പുമന്ത്രിക്ക് നൽകണം
■വൈസ്ചാൻസലർ
യു.ജി.സി പ്രതിനിധിയടങ്ങിയ സെർച്ച്കമ്മിറ്റി നൽകുന്ന പാനലിൽ നിന്ന് ഒരാളെ വി.സിയായി ചാൻസലർ നിയമിക്കുന്നതാണ് നിലവിൽ. സെർച്ച് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ശുപാർശ ചെയ്യുന്നയാളെയാവണം വി.സിയാക്കേണ്ടതെന്നാണ് കമ്മിഷൻ ശുപാർശ. വി.സി. പി.വി.സി ഒഴിവുണ്ടാകുമ്പോൾ സീനിയർ പ്രൊഫസറെ താത്കാലികമായി സിൻഡിക്കേറ്റിന് നിയമിക്കാം.
സർക്കാരിന്റെ കൈകടത്തൽ
വർദ്ധിക്കുമെന്ന് ആശങ്ക
■ചാൻസലറുടെ അധികാരങ്ങൾ സർക്കാർ നിയോഗിക്കുന്ന സമിതിക്ക് കൈമാറുന്നതോടെ, സർക്കാരുകൾ സർവകലാശാലാ ഭരണം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാം
■വകുപ്പുമന്ത്രിക്ക് ഫയലുകൾ വിളിച്ചുവരുത്താനും ,തീരുമാനമെടുക്കാനും അധികാരം . ലഭിക്കുന്നതോടെ,സർക്കാർ വകുപ്പു പോലെയാവും സർവകലാശാലകൾ.
■പി.എച്ച്ഡി മൂല്യനിർണയം 90ദിവസത്തിനകം പൂർത്തിയായില്ലെങ്കിൽ റിസർച്ച് കൗൺസിൽ പരിശോധിച്ച് നടപടിയെടുക്കണം.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |