മരട്: വൈറ്റില തൈക്കൂടത്ത് കുട്ടിയെ പരിചരിക്കാൻ നിന്ന വീട്ടിലെ പൂട്ടിവെച്ച അലമാരയിൽ നിന്ന് 4,40,000 (നാല് ലക്ഷത്തി നാൽപ്പതിനായിരം) രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ആയയെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല അയ്യപ്പഞ്ചേരി അകമ്പിള്ളിൽ വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ ആനന്ദ (55) ആണ് അറസ്റ്റിലായത്. മോഷണം നടന്ന തൈക്കൂടം വലിയതുറയിൽ വി.കെ. സുധർമ്മയുടെ വീട്ടിൽ ഉദ്യോഗസ്ഥരായ ഭർത്താവും ഭാര്യയും കുട്ടിയും പ്രായമായ അമ്മയുമാണ് ഉണ്ടായിരുന്നത്. ദമ്പതികൾ ജോലിക്ക് പോയ പല ദിവസങ്ങളിലായാണ് മോഷണം നടത്തിയത്.
മോഷണം നടന്ന വീടീന് സമീപത്ത് തന്നെയുള്ള പ്രതിയുടെ തൈക്കൂടത്തുള്ള വാടക വീട്ടിലെ അലമാരയിൽ സൂക്ഷിച്ചുവെച്ചിരുന്ന മോഷ്ടിച്ച സ്വർണ്ണാഭരണങ്ങളും ചേർത്തലയിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച കമ്മലുകളും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ മരട് എസ്.എച്ച്.ഒ എഫ്.ജോസഫ് സാജൻ, എസ്.ഐ റിജിൽ എം. തോമസ്, എ.എസ്.ഐമാരായ സജീവ് കുമാർ, ഇ.ആർ.ബിജു, സീനിയർ സി.പി.ഒ രാമകുമാർ, സി.പി.ഒ കെ.എൻ. മിനി എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |