ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ, അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയെ കുടുക്കാനും സർക്കാരിനെ പിരിച്ചുവിടാനും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി രാഷ്‌ട്രീയ ഉപദേഷ്‌ടാവായിരുന്ന അന്തരിച്ച അഹമ്മദ് പട്ടേലിനെ കരുവാക്കി ഗൂഢാലോചന നടത്തിയെന്ന ബി. ജെ. പി ആരോപണം വൻ വിവാദമാവുന്നു.
മോദിയുടെയും ഗുജറാത്തിന്റെയും പ്രതിച്‌ഛായ തകർക്കാൻ അഹമ്മദ് പട്ടേൽ ഗൂഢാലോചന നടത്തിയെന്നും അതിന്റെ ഭാഗമായി സാമൂഹ്യ പ്രവർത്തക ടീസ്‌ത സെതൽവാദിന് 30 ലക്ഷം രൂപ നൽകിയെന്നും ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അഹമ്മദാബാദ് സെഷൻസ് കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ബി. ജെ. പി വക്താവ് സമ്പിത് പാത്ര ഇന്നലെ പത്രസമ്മേളനത്തിൽ സോണിയയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്.
ഗുജറാത്ത് കലാപത്തിൽ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ സുപ്രീംകോടതി വിധിക്ക് പിന്നാലെ അറസ്റ്റിലായ ടീസ്‌തയുടെ ജാമ്യാപേക്ഷയെ എതിർത്താണ് പൊലീസ് സത്യവാങ്മൂലം സമർപ്പിച്ചത്.
ഗുജറാത്ത് കലാപത്തിൽ ടീസ്‌തയുടെ നിയമ പോരാട്ടങ്ങൾ കോൺഗ്രസ് നിർദ്ദേശ പ്രകാരമായിരുന്നെന്ന് സത്യവാങ്മൂലത്തിൽ സൂചനയുണ്ട്. ടീസ്‌തയ്‌ക്ക് ആദ്യം അഞ്ചു ലക്ഷവും പിന്നീട് 25 ലക്ഷവും അഹമ്മദ് പട്ടേൽ കൈമാറി. അത് ടീസ്‌തയ്‌ക്കുള്ള പാരിതോഷികമായിരുന്നുവെന്ന് അവരുടെ മുൻ സഹായി റെയിസ് ഖാൻ പത്താൻ വെളിപ്പെടുത്തിയെന്നും 2007ൽ ടീസ്‌തയ്‌ക്ക് യു.പി.എ സർക്കാർ പദ്‌മശ്രീ പുരസ്‌കാരം നൽകിയത് മോദിക്കെതിരായ നിയമ നടപടികളുടെ ഉപകാര സ്‌മരണയാണെന്നും പൊലീസ് ആരോപിക്കുന്നു.
മറ്റ് ആരോപണങ്ങൾ
ഗുജറാത്ത് കലാപത്തിന് വഴിവച്ച ഗോധ്ര ട്രെയിൻ കത്തിക്കലിന് പിന്നാലെ ടീസ്‌ത പുനരധിവാസ ക്യാമ്പുകൾ സന്ദർശിച്ചു.
നാലു മാസത്തിന് ശേഷം ടീസ്‌തയും മുൻ ഐ.പി.എസ് ഒാഫീസർ സഞ്ജീവ് ഭട്ടും ഡൽഹിയിൽ അഹമ്മദ് പട്ടേലുമായി രഹസ്യ ചർച്ച നടത്തി. ഗുജറാത്തിലെ ബി.ജെ.പി നേതാക്കളെ കുടുക്കാൻ അന്ന് കേന്ദ്രം ഭരിച്ച പാർട്ടിയുടെ മറ്റ് നേതാക്കളെയും കണ്ടു.
ടീസ്‌ത രാജ്യസഭാംഗത്വം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തന്നെ തഴഞ്ഞ് ശബനാ ആസ്‌മിയെയും ജാവേദ് അക്‌തറിനെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തത് അവർ ചോദ്യം ചെയ്‌തു.
ഗുജറാത്ത് കലാപത്തിന്റെ ദുഃഖ ചിത്രമായി മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കുത്ബുദ്ദീൻ അൻസാരിയയെ അവതരിപ്പിച്ചത് ടീസ്‌തയാണ്. അദ്ദേഹത്തെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പരേഡ് ചെയ്യിച്ച് ഫണ്ട് സ്വരൂപിച്ചു. തന്നെ ദുരുപയോഗം ചെയ്യുന്നത് മനസിലാക്കി അൻസാരി ഗുജറാത്തിലേക്ക് മടങ്ങി.
കലാപത്തിൽ തകർന്ന ഗുൽബർഗ് സൊസൈറ്റിയുടെ പേരിൽ സംഭാവന പിരിച്ച് സാമ്പത്തിക ക്രമക്കേട് കാട്ടി
ഗൂഢാലോചന നടത്തിയത് സോണിയയാണ്. അഹമ്മദ് പട്ടേലിനെ സോണിയ ഉപകരണമാക്കി. മകൻ രാഹുലിന്റെ രാഷ്‌ട്രീയ ഭാവി ഭദ്രമാക്കുകയായിരുന്നു ലക്ഷ്യം. ടീസ്‌തയെ യു.പി.എ സർക്കാർ ദേശീയ ഉപദേശക സമിതി അംഗമാക്കിയത് മോദിക്കെതിരെ കേസ് നൽകിയതിന്റെ പ്രത്യുപകാരമാണ്.
സമ്പിത് പാത്ര
ബി. ജെ. പി വക്താവ്
ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം. കലാപം തടയുന്നതിൽ അന്നത്തെ മോദി സർക്കാർ പരാജയമായിരുന്നു. ആ വീഴ്ച മറയ്‌ക്കാനാണ് ആരോപണങ്ങൾ
-- ജയ്‌റാംരമേശ്
എ.ഐ.സി.സി ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |