മാന്നാർ : പരുമല സെമിനാരി എൽ.പി സ്കൂൾ ഇന്നലെ വീണ്ടും പോളിംഗ് ബൂത്തായി. പൊലീസില്ലാതെ, രാഷ്ട്രീയക്കാരില്ലാതെ. പൊതു തിരഞ്ഞെടുപ്പല്ലെങ്കിലും നടപടിക്രമങ്ങളെല്ലാം അതിനു സമാനം.സമ്മതിദാനാവകാശം വിനിയോഗിച്ചവർ മഷിപുരണ്ട വിരൽ അഭിമാനത്തോടെ ഉയർത്തി ആഹ്ളാദം പ്രകടിപ്പിച്ചു. സ്കൂൾ ലീഡറുടെ തിരഞ്ഞെടുപ്പ് വേദിയാണ് ഇങ്ങനെ വ്യത്യസ്തമായത്.
വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയകൾ മനസ്സിലാക്കുന്നതിനും അവരിൽ ജനാധിപത്യബോധം വളർത്തുന്നതിനുമാണ് സ്കൂൾ അധികൃതർ ഇങ്ങനെയൊരു പ്രക്രിയ സംഘടിപ്പിച്ചത്. വരണാധികാരിയായ അദ്ധ്യാപിക അശ്വതി ജേക്കബ് മുമ്പാകെ അഞ്ചുപേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സൂക്ഷ്‌മ പരിശോധനയിൽ ഒരാളുടെ പത്രിക തള്ളിപ്പോയതോടെ മത്സരരംഗത്ത് നാലുപേരായി. രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ അർജ്ജുൻ.ജെ, എമിൽ.എ വിൻസൺ, നിഹാന നിസാമുദ്ദീൻ, സൽമാൻ അൽ ഫാരിസി എന്നീ സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥിച്ച് വിദ്യാർത്ഥികളുമായി സംവദിക്കുകയും നിരവധി വാഗ്ദാനങ്ങൾ നൽകുകയും ചെയ്തു.
മൂന്ന്,നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികൾക്കായിരുന്നു വോട്ടവകാശം. പോളിംഗ് ഓഫീസർമാരും പോളിംഗ് ഏജന്റുമാരും വിദ്യാർത്ഥികൾ തന്നെ. പേരുകൾ വിളിച്ചും തിരിച്ചറിയൽ കാർഡ് പരിശോധിച്ചും വിരലിൽ മഷിപുരട്ടിയും ബാലറ്റുപേപ്പർ നൽകിയും മുഹമ്മദ് ബിഷർ, ഹാജറ ഹസൻ, പാർവതി സുരേഷ്, കൈലാസ് എന്നിവർ പോളിംഗ് ഓഫീസർമാരുടെ ചുമതലകൾ ഭംഗിയായി നിർവഹിച്ചു. സ്ഥാനാർത്ഥിയുടെ പേരിനു നേരെ വോട്ട് ചെയ്തതിനു ശേഷം ബാലറ്റ് പേപ്പർ മടക്കി പെട്ടിയിൽനിക്ഷേപിച്ച് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ തിരഞ്ഞെടുപ്പിൽ പങ്കാളികളായതിന്റെ ആവേശത്തോടെ മഷിപുരണ്ട വിരലുകൾ ഉയർത്തിക്കാട്ടി . 133 കുട്ടികൾ വോട്ട് ചെയ്തു. വോട്ടെണ്ണിയപ്പോൾ 56 വോട്ടോടെ നാലാംക്ലാസിലെ സൽമാൻ അൽ ഫാരിസി വിജയിയായി. 28 വോട്ടു നേടിയ നിഹാന നിസാമുദ്ദീനാണ് രണ്ടാമതെത്തിയത്. സ്‌കൂൾ പ്രഥമാദ്ധ്യാപകൻ അലക്‌സാണ്ടർ പി.ജോർജ്ജ്, അദ്ധ്യാപികമാരായ ജിനു രാജു, ഹൈറുന്നിസ, ആമിന, സീത, ഷീജ പി.കുര്യൻ, ലിസി തോമസ് എന്നിവർ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വിദ്യാർത്ഥികളെ സഹായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |