കൊല്ലം: രാജ്യത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച ജില്ലയിൽ രോഗബാധയുമായി ബന്ധപ്പെട്ട വിവിധയിടങ്ങൾ കേന്ദ്ര ആരോഗ്യവകുപ്പ് അഡ്വൈസർ ഡോ. പി. രവീന്ദ്രൻ, എൻ.സി.ഡി.സി ജോ. ഡയറക്ടർ ഡോ. സങ്കേത് കുൽക്കർണി എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഐസൊലേഷൻ സൗകര്യം ഒരുക്കിയിട്ടുള്ള പുനലൂർ താലൂക്ക് ആശുപത്രി, മങ്കിപ്പോക്സ് ബാധിതൻ ആദ്യമായി ചികിത്സ തേടിയ കൊല്ലത്തെ സ്വകാര്യ ആശുപത്രി, രോഗബാധിതന്റെ വീട് എന്നിവിടങ്ങളിലായിരുന്നു സന്ദർശനം.
പുനലൂർ താലൂക്ക് ആശുപത്രിയിൽ നേരത്തെ കൊവിഡ് വാർഡായി ഉപയോഗിച്ചിരുന്ന ഭാഗമാണ് ഇപ്പോൾ മങ്കിപോക്സ് ഐസൊലേഷൻ കേന്ദ്രമാക്കിയിരിക്കുന്നത്. ആശുപത്രി സൂപ്രണ്ടുമായി ചർച്ച നടത്തിയ ശേഷം രോഗബാധിതൻ ചികിത്സ തേടിയ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. പിന്നീടാണ് ഇയാളുടെ വീട്ടിലേക്ക് പോയത്. സന്ദർശനം സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കാൻ കേന്ദ്രസംഘം തയ്യാറായില്ല. കളക്ടറുടെ ബംഗ്ളാവിൽ ഡി.എം.ഒ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിനു ശേഷമാണ് സംഘം മടങ്ങിയത്.
കഴിഞ്ഞ 14നാണ് യു.എ.ഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിയായ 35കാരന് മങ്കിപ്പോക്സ് സ്ഥിരീകരിച്ചത്. നാട്ടിലെത്തിയ 12ന് തന്നെ രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സ തേടിയ കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതർ മങ്കിപ്പോക്സാണെന്ന സംശയം ജില്ലാ മെഡിക്കൽ ഓഫീസിനെ അറിയിച്ചിരുന്നെങ്കിലും കാര്യമായി എടുത്തില്ല. രോഗം സ്ഥിരീകരിച്ച ശേഷമാണ് രോഗബാധിതന്റെ കുടുംബത്തെ നിരീക്ഷണത്തിലാക്കിയത്. രോഗബാധിതൻ സഞ്ചരിച്ച വാഹനം കണ്ടെത്താനും വൈകി. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് വാഹനങ്ങൾ പൊലീസ് തിരിച്ചറിഞ്ഞത്.
മങ്കി പോക്സ്:ലക്ഷണങ്ങളുള്ളയാളുടെ സ്രവം
വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചു
തളിപ്പറമ്പ: മങ്കിപോക്സ് ലക്ഷണങ്ങളുമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണൂർ സ്വദേശിയുടെ സ്രവം വിദഗ്ദ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.ഗൾഫിൽ നിന്നും കഴിഞ്ഞ ദിവസം എത്തിയ ഇദ്ദേഹത്തെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ്. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |