തിരുവനന്തപുരം: ടെക്‌നോപാർക്കിൽ ടാറ്റാ എലക്‌സിയിലെ പ്രോഗ്രാം മാനേജർ ശിലുവിന്റെയും ഇടുക്കി ഗവ.എൻജിനീയറിംഗ് കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ജീനയുടെയും മകളാണ് ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ടാം റാങ്ക് നേടിയ
എസ്.ജെ ആതിര.
ശ്രീകാര്യം പാങ്ങപ്പാറ ഹീരാ ഗാർഡൻസിൽ വില്ല നമ്പർ പതിനെട്ടിലാണ് താമസം. നല്ല മാർക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും അത് റാങ്ക് നേട്ടത്തിലേക്ക് കടക്കുമെന്ന് കരുതിയില്ലെന്ന് ആതിര കേരളകൗമുദിയോട് പറഞ്ഞു. ബന്ധുവീട്ടിൽ നിന്നപ്പോൾ അമ്മയുടെ ഒരു സുഹൃത്താണ് റാങ്ക് വിവരം വിളിച്ച് പറഞ്ഞത്. അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി. ഡോക്‌ടറോ എൻജിനീയറോ ആകാൻ താത്പര്യമില്ല. ഫിസിക്‌സ് പഠിച്ച് ഗവേഷണം നടത്താനാണ് ഇഷ്‌ടം. പഠിത്തം കഴിഞ്ഞാൽ കൂടുതൽ സമയവും ചെലവഴിക്കുന്നത് വായിക്കാനാണ്. ഷേക്‌സ്‌പിയറിന്റെ നാടകങ്ങളാണ് കൂടുതലും വായിക്കുക. സ്‌കൂൾ തലത്തിൽ ഓട്ടമത്സരത്തിൽ ധാരാളം സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ചിത്രംവരയ്‌ക്കാനും താത്പര്യമുണ്ട്. സെന്റ് തോമസ് സ്‌കൂളിലെ ടീച്ചർമാർ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ടെന്നും ആതിര പറഞ്ഞു. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അശ്വതി സഹോദരി.
ഗൗരി അരുണിന്
എൻജിനിയറാവണം
ദേശീയതലത്തിൽ മൂന്നാം റാങ്ക് നേടിയ ഗൗരി അരുൺ കുമാരപുരം മോസ്‌ക് ലെയ്‌ൻ ദിയയിൽ ഡോ.അരുൺ സദാശിവന്റെയും ഡോ.രോഷ്‌നി രമേഷിന്റെയും മകളാണ്.
നേരത്തെ ഗൗരിയുടെ സഹോദരൻ അശ്വിൻ അരുണും ഐ.സി.എസ്.ഇ പരീക്ഷയിൽ സംസ്ഥാനതലത്തിൽ മൂന്നാം റാങ്ക് നേടിയിരുന്നു. ചേട്ടൻ കുത്തിയിരുന്ന് പഠിക്കുന്നയാളായിരുന്നു. എന്നാൽ തന്നെക്കൊണ്ട് അങ്ങനെ പഠിക്കാൻ കഴിയുമായിരുന്നില്ലെന്ന് ഗൗരി പറയുന്നു. ചേട്ടനെ പോലെ പഠിക്കാൻ അച്ഛനും അമ്മയും നിർബന്ധിക്കാത്തതാണ് റാങ്ക് നേട്ടത്തിന് കാരണം. വീട്ടുകാർക്കാണ് ഈ വിജയത്തിന്റെ ക്രെഡിറ്റ്. പ്ലസ് വണിന് മാത്‌സ് കമ്പ്യൂട്ടറാണ് തിരഞ്ഞെടുത്തിരിക്കുന്നത്. എൻജിനീയറാകാനാണ് താത്പര്യമെന്നും ഗൗരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |