കൊച്ചി: ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് മസാല ബോണ്ട് വഴി കിഫ്ബി ധനസമാഹരണം നടത്തിയതിൽ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. നാളെ രാവിലെ 11ന് കൊച്ചി ഓഫീസിൽ ഹാജരാകാൻ അദ്ദേഹത്തിന് ഇ.ഡി നോട്ടീസ് നൽകി.
മസാല ബോണ്ടിന് റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള അധികൃതരുടെ അനുമതി പൂർണമായി ലഭിച്ചിട്ടില്ലെന്ന പരാതിയിൽ 2020 നവംബറിൽ ഇ.ഡി കൊച്ചി ഓഫീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് അന്ന് ധനമന്ത്രിയും കിഫ്ബി വൈസ് ചെയർമാനുമായിരുന്ന തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത്.
മസാല ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാരിൽ നിന്ന് ഇ.ഡി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കിഫ്ഫിയുടെ ഏതാനും ഉദ്യോഗസ്ഥരെയും മസാല ബോണ്ടിനായി പ്രവർത്തിച്ച ബാങ്കിന്റെ ഉന്നതരെയും ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. വിദേശ വായ്പകൾ സ്വീകരിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നതെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് 1100 കോടി രൂപയാണ് മസാല ബോണ്ടിലൂടെ വായ്പയായി കിഫ്ബി വാങ്ങിയത്. മസാല ബോണ്ടിനെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിമർശിച്ചത് രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |