SignIn
Kerala Kaumudi Online
Monday, 06 May 2024 8.50 PM IST

മാവോയിസ്റ്റ് കേസ്: എൻ.ഐ.എ കോടതി ജഡ്‌ജി ഇന്ന് സാക്ഷിയെ കോയമ്പത്തൂരിലെത്തി വിസ്‌തരിക്കും

court

കൊച്ചി: മാവോയിസ്റ്റ് കേസിൽ സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ എറണാകുളം പ്രത്യേക എൻ.ഐ.എ കോടതി ജഡ്‌ജി ഇന്ന് കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി വിസ്‌തരിക്കും. വെള്ളമുണ്ട മാവോയിസ്റ്റ് കേസിൽ പ്രതികളായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും അനൂപിനെയും അറസ്റ്റുചെയ്ത പൊലീസ് ഉദ്യോഗസ്ഥൻ സി. ചന്ദ്രമോഹനെ സാക്ഷിയായി വിസ്തരിക്കാനാണ് ജഡ്ജി കെ. കമനീസ് കോയമ്പത്തൂരിലേക്ക് പോയത്. വൃക്കയിൽ കാൻസർ ബാധിച്ച് കോയമ്പത്തൂരിൽ ചികിത്സയിൽ കഴിയുന്ന ചന്ദ്രമോഹന് വിചാരണയ്ക്കുവേണ്ടി കൊച്ചിയിലെ കോടതിയിൽ ഹാജരാകാൻ കഴിയില്ലെന്ന് എൻ.ഐ.എ സംഘം കോടതിയിൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് എൻ.ഐ.എ ആക്ടിലെ സെക്ഷൻ 12 പ്രകാരം ജഡ്ജി കോയമ്പത്തൂരിലേക്ക് പോയി സാക്ഷിവിസ്താരം നടത്താൻ തീരുമാനിച്ചത്.

രൂപേഷിനെയും അനൂപിനെയും കോയമ്പത്തൂരിൽനിന്ന് അറസ്റ്റുചെയ്തതും ഇവരിൽനിന്ന് രേഖകൾ പിടിച്ചെടുത്തതും ചന്ദ്രമോഹനായിരുന്നു. തുടർന്നാണ് എൻ.ഐ.എ ഈ കേസിൽ അദ്ദേഹത്തെ സാക്ഷിയാക്കിയത്. ഇതിനുശേഷമാണ് ഗുരുതരരോഗം ബാധിച്ച് ചന്ദ്രമോഹൻ ചികിത്സയിലായത്. ഇക്കാര്യങ്ങൾ വ്യക്തമാക്കിയപ്പോൾ കോയമ്പത്തൂരിൽ നേരിട്ടെത്തി സാക്ഷിവിസ്താരം നടത്താമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ഇതിനായി ജഡ്ജിയും കോടതി ജീവനക്കാരും ഇന്നലെ പുറപ്പെട്ടു. ഇന്നും നാളെയുമായി സാക്ഷിവിസ്താരം നടത്തിയശേഷം സംഘം മടങ്ങും. ചന്ദ്രമോഹനെ വിസ്തരിക്കുന്നതിനായി ഒരു ദ്വിഭാഷിയുടെ സേവനം ഉറപ്പാക്കണമെന്നും അദ്ദേഹത്തിന് മതിയായ ചികിത്സാസൗകര്യമൊരുക്കണമെന്നും കോടതി എൻ.ഐ.എ സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിലെ പ്രതികൾക്കും ഇവരുടെ അഭിഭാഷകർക്കും വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരാകാനും സൗകര്യമൊരുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

വയനാട്ടിലെ വെള്ളമുണ്ടയിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ എ.ബി. പ്രമോദിനെ വീടുകയറി മാവോയിസ്റ്റുകൾ ഭീഷണിപ്പെടുത്തുകയും ഇയാളുടെ ബൈക്ക് കത്തിക്കുകയുംചെയ്ത കേസിലാണ് രൂപേഷ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റുചെയ്തത്. പൊലീസിലെ ജോലി രാജിവയ്ക്കണമെന്നും മാവോയിസ്റ്റ് കേസുകളിൽ പൊലീസിനെ സഹായിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് തോക്കുമായെത്തിയ സംഘം പ്രമോദിനെ ഭീഷണിപ്പെടുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.