അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല
മുഖ്യമന്ത്റി ഭീരുവിനെപ്പോലെ ഒളിച്ചോടുന്നു: സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് വധശ്രമ ഗൂഢാലോചനക്കേസെടുത്ത് മുൻ എം.എൽ.എ കെ.എസ്.ശബരിനാഥനെ അറസ്റ്റുചെയ്തതു സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അറസ്റ്റെന്നും സഭ നിറുത്തിവച്ച് ഇക്കാര്യം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് നോട്ടീസ് നൽകിയത്.
എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാറില്ലെന്നും അങ്ങനെ ചെയ്താൽ കേസുകളെ ബാധിക്കുന്ന തരത്തിൽ വിമർശനമുണ്ടാകുമെന്നും മന്ത്രി പി.രാജീവ് ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. ആദ്യ സബ്മിഷനായി വിഷയം അവതരിപ്പിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
സഭയിൽ ചട്ടങ്ങൾ മാത്രമല്ല, കീഴ്‌വഴക്കങ്ങളുമുണ്ടെന്നു മന്ത്രി രാജീവിനെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഓർമ്മിപ്പിച്ചു. 2011 മുതൽ 16വരെ സോളാർ കേസിൽ ഏഴുതവണ പ്രമേയം വന്നു. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ബാർകോഴക്കേസിൽ നാലുതവണയാണ് ചർച്ച വന്നത്. സ്വന്തം സൗകര്യത്തിനുവേണ്ടി റൂളും കീഴ്‌വഴക്കവും ഉന്നയിക്കുന്നത് ശരിയല്ല.
വ്യക്തിയുടെ അവകാശങ്ങൾ ഇല്ലാതാക്കി കള്ളക്കേസ് എടുത്തതിനെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. പ്രതിപക്ഷത്തിന്റെ അവകാശവും ആവശ്യവും ആവർത്തിച്ച് നിഷേധിക്കപ്പെടുന്നത് ശരിയല്ല. അടിയന്തര പ്രമേയത്തെ സർക്കാർ നിരന്തരം ഭയപ്പെടുകയാണ്. ആഭ്യന്തര വകുപ്പിനെ സംബന്ധിച്ച ചോദ്യം വരുമ്പോൾ മുഖ്യമന്ത്റി ഭീരുവിനെപ്പോലെ ഒളിച്ചോടുകയാണെന്നും സതീശൻ പറഞ്ഞു. ഷാഫി പറമ്പിൽ കറുത്ത ഷർട്ട് ധരിച്ചാണ് സഭയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |