കമ്മ്യൂണിസ്റ്റായ താൻ പരാമർശം ഒഴിവാക്കേണ്ടിയിരുന്നു
തിരുവനന്തപുരം: കെ.കെ. രമയ്ക്കെതിരായ വിവാദപരാമർശം എം.എം. മണി നിയമസഭയിൽ പിൻവലിച്ചു. കമ്യൂണിസ്റ്റുകാരനായ താൻ ഒഴിവാക്കേണ്ട പരാമർശമായിരുന്നു വിധി എന്ന പ്രയോഗമെന്ന് മണി വ്യക്തമാക്കി.
അൺ പാർലമെന്ററിയല്ലെങ്കിലും മണിയുടെ പ്രസംഗത്തിൽ തെറ്റായ ആശയം അന്തർലീനമായിട്ടുണ്ടെന്നാണ് ചെയറിന്റെ അഭിപ്രായമെന്നും അനുചിതമായ പ്രയോഗം അദ്ദേഹം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്പീക്കർ എം.ബി. രാജേഷ് റൂളിംഗിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് പരാമർശം പിൻവലിക്കുന്നതായി എം.എം. മണി അറിയിച്ചത്.
സഭയുടെ അന്തസ്സുയർത്തിപ്പിടിക്കുന്ന റൂളിംഗാണ് സ്പീക്കർ നടത്തിയത്. ഭരണ, പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ റൂളിംഗിനെയും മണിയുടെ പിൻവാങ്ങലിനെയും ഡസ്കിലടിച്ച് അംഗീകരിച്ചു. പനിയും തൊണ്ടയടപ്പും കാരണം രണ്ടു ദിവസമായി സഭയിൽ വരാതിരുന്ന സ്പീക്കർ ഇന്നലെ ശൂന്യവേള കഴിഞ്ഞശേഷം വന്ന് പ്രത്യേകമായ റൂളിംഗ് നൽകുകയായിരുന്നു.ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മണി പറഞ്ഞു. അങ്ങനെ ചിന്തിച്ചിട്ടുമില്ല. എന്നാൽ തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും മണി പറഞ്ഞു.
ധാരണ, സ്പീക്കർ- മണി-മുഖ്യമന്ത്രി ചർച്ചയിൽ
വിവാദപരാമർശം പിൻവലിക്കാതെ പറ്റില്ലെന്ന സൂചന സ്പീക്കർ എം.ബി. രാജേഷ് എം.എം. മണിയോട് സൂചിപ്പിച്ചതായാണറിയുന്നത്. സഭയ്ക്കു മുന്നിൽ മറ്റൊരു പോംവഴിയില്ലെന്ന സൂചനയാണദ്ദേഹം നൽകിയത്. മുഖ്യമന്ത്രിയോടും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയ ശേഷമാണ് സ്പീക്കർ റൂളിംഗ് നടത്തിയത്.
അസുഖമായിരുന്നിട്ടും റൂളിംഗ് നൽകി പ്രശ്നത്തിൽ തീർപ്പാക്കാൻ മാത്രമായാണ് അദ്ദേഹമിന്നലെ സഭയിലെത്തിയത്.
കാനത്തിൽ ജമീലയുടെ ക്രമപ്രശ്നത്തെ തുടർന്ന് എം.വിൻസന്റ് ഇത്തരത്തിൽ മുമ്പൊരു പരാമർശം പിൻവലിച്ചതും സ്പീക്കർ ചൂണ്ടിക്കാട്ടി. റൂളിംഗിനെത്തും മുമ്പ് സ്പീക്കർ നൽകിയ സൂചനയെ തുടർന്നാണ് എഴുതിത്തയ്യാറാക്കിയ കുറിപ്പിലൂടെ മണി പരാമർശം പിൻവലിച്ചത്. പ്രകോപനത്തിന് സി.പി.എമ്മിൽ നിന്നാരും ശ്രമിച്ചിരുന്നില്ല. ഏറ്റുപിടിക്കാതെ തണുപ്പിക്കാനായിരുന്നു തീരുമാനം. നിയമസഭയിലും ഏറെ മിതത്വം പാലിച്ചാണ് അംഗങ്ങൾ സംസാരിച്ചത്. മണിയെ തള്ളിപ്പറഞ്ഞില്ലെങ്കിലും അംഗീകരിക്കുന്ന നിലയിൽ രണ്ടു ദിവസത്തെ ചർച്ചകളിൽ ആരും സംസാരിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |