തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചനാക്കേസിൽ നാലാം പ്രതിയായി പൊലീസ് അറസ്റ്റ് ചെയ്ത മുൻ എം.എൽ.എയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്. ശബരീനാഥൻ കുറ്റം സമ്മതിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചെന്നും പൊലീസ് വെളിപ്പെടുത്തി.
ജാമ്യവ്യവസ്ഥപ്രകാരം ഇന്നലെ രാവിലെ 11.30 ഓടെ ശംഖുംമുഖം അസി.കമ്മിഷണർ ഓഫീസിൽ ഹാജരായ ശബരിയിൽ നിന്ന് ശംഖുംമുഖം അസി.കമ്മിഷണർ പൃഥ്വിരാജ് മൊഴിയെടുത്തു. ഉച്ചയ്ക്ക് പന്ത്രണ്ടരവരെയും വൈകിട്ട് ആറരമുതൽ ഒരു മണിക്കൂറോളം നേരവും ശബരിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സംഭവത്തിൽ ശബരീനാഥൻ കേസിലെ ഒന്നാം പ്രതി ഫർസീൻ മജീദുമായി സംഭവത്തിന് തൊട്ടുമുമ്പും മൂന്നാം പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ സുനീത് നാരായണനുമായി സംഭവത്തിന് തൊട്ടുമുമ്പും ശേഷവും ഫോണിൽ സംസാരിച്ചതും ഫോണിൽ നിന്ന് കണ്ടെത്തിയ എസ്.എം.എസ്, വാട്സാപ് സന്ദേശങ്ങളും നിർണായക തെളിവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസി.കമ്മിഷണർ പൃഥ്വിരാജ് വെളിപ്പെടുത്തി. സംഭവത്തിലോ ഗൂഢാലോചനയിലോ മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്താൻ വരും ദിവസങ്ങളിലും ശബരീനാഥനെ ചോദ്യം ചെയ്യും. നിലവിൽ ഗൂഢാലോചന, വധശ്രമം, സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് ശബരിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ പ്രതികളുമായുള്ള സൗഹൃദവും സംഭാഷണവും സമൂഹമാദ്ധ്യമഇടപെടൽ ഉൾപ്പെടെയുള്ള വിവരങ്ങളും പൊലീസ് ചോദിച്ചറിഞ്ഞു. സംഭവദിവസം ശബരീനാഥന്റെ പാർട്ടിതലത്തിലും അല്ലാതെയുമുള്ള പരിപാടികളെയും അന്നത്തെ ദിവസം ഫോണിലും നേരിട്ടും ബന്ധപ്പെട്ടവരെയും സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു.
ശബരീനാഥൻ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ ഫോൺ അന്വേഷണത്തിന്റെ ഭാഗമായി വരുംദിവസങ്ങളിൽ കോടതിയിൽ നിന്ന് ഏറ്റുവാങ്ങി ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജൂൺ 13ന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമദ്ധ്യേ മുഖ്യമന്ത്രിയെ ആക്രമിക്കാനും കൈയേറ്റം ചെയ്യാനും ശ്രമിച്ചെന്നാരോപിച്ച് വലിയതുറ പൊലീസ് രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 511/2022 കേസിലാണ് കഴിഞ്ഞ ദിവസം ശബരീനാഥനെയും പ്രതിചേർത്തത്. അക്രമികളെ തടഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ അംഗരക്ഷകനായ എസ്. അനിൽകുമാർ, പഴ്‌സണൽ അസിസ്റ്റന്റ് വി.എം സുനീഷ് എന്നിവർക്ക് പരിക്കുപറ്റിയെന്നാണ് കേസ്.
'രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് പകൽ പോലെ വ്യക്തമാണ്. വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത ഇ.പി ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി നിർദ്ദേശം പൊലീസ് പാലിക്കണം. രണ്ട് കേസുകളിലും നീതി ഉറപ്പാക്കാൻ നിയമപരമായ മാർഗങ്ങൾ തേടും".
-കെ.എസ്. ശബരീനാഥൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |