അപേക്ഷിക്കാൻ വൈകിയാൽ കളക്‌ടറേറ്റിൽ അപ്പീൽ നൽകണം
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 50,000 രൂപ 95 ശതമാനം അപേക്ഷകരുടെ അക്കൗണ്ടുകളിലെത്തി. സംസ്ഥാനത്ത് ലഭിച്ച 66,939 അപേക്ഷകളിൽ 64,391 എണ്ണവും അംഗീകരിച്ചു. 63,643 പേർക്ക് പണവും ലഭിച്ചു. അംഗീകരിച്ചതിൽ ശേഷിക്കുന്ന 1294 പേർക്ക് ഉടൻ സഹായം ലഭിക്കും.
സംസ്ഥാനത്ത് ഇതുവരെ 70,252 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് സർക്കാരിന്റെ കണക്ക്. ഇത് പ്രകാരം 3313 പേർ ഇനിയും അപേക്ഷിക്കാനുണ്ട്. അപേക്ഷ സമർപ്പിച്ച് പരമാവധി രണ്ടാഴ്ചക്കുള്ളിൽ സഹായം ലഭിക്കും. https://relief.kerala.gov.in/ എന്ന പോർട്ടലിലാണ് അപേക്ഷിക്കേണ്ടത്. മരിച്ച് മൂന്നു മാസത്തിനുള്ളിൽ അപേക്ഷിക്കണം. മൂന്നുമാസം കഴിഞ്ഞാൽ വൈകിയ കാരണം കാണിച്ചുള്ള അപ്പീൽ കളക്‌ടറേറ്റുകളിൽ നൽകാം. എ.ഡി.എം അദ്ധ്യക്ഷനായ പരാതി പരിഹാര കമ്മിറ്റി അപേക്ഷ പരിശോധിച്ച് ബന്ധപ്പെട്ടവരുടെ ഭാഗം കേട്ടശേഷം കാരണം ബോദ്ധ്യപ്പെട്ടാൽ സഹായം അനുവദിക്കും.
സുപ്രീംകോടതി ഇടപെടലോടെയാണ് സംസ്ഥാനത്ത് ധനസഹായ വിതരണത്തിന് വേഗം കൂടിയത്. ഡിസംബർ വരെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 40 ശതമാനം പേർ മാത്രമാണ് ധനസഹായത്തിന് അപേക്ഷിച്ചിരുന്നത്.
അപേക്ഷകർ എന്തുകൊണ്ട് കുറയുന്നുവെന്ന് ആരാഞ്ഞ സൂപ്രീംകോടതി കെട്ടിക്കിടക്കുന്ന അപേക്ഷകൾ രണ്ടു ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് ജനുവരി 27ന് സർക്കാരിന് നിർദ്ദേശം നൽകി. തുടർന്ന് താലൂക്കടിസ്ഥാനത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചും വില്ലേജ് ഓഫീസർമാർ അർഹരായവരെ സമീപിച്ചുമാണ് അപേക്ഷകൾ വാങ്ങിയത്.
നൽകിയത് 315 കോടി
സംസ്ഥാനത്ത് ചെലവായ തുക- 3,154,645,459 കോടി രൂപ
തുക കണ്ടെത്തിയത് കേന്ദ്രത്തിന്റെ ഫണ്ട് വിഹിതമുള്ള സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ നിന്ന്
സംസ്ഥാനത്ത് ഇതുവരെ ലഭിച്ച അപേക്ഷ- 66,939
അംഗീകരിച്ചവ- 64,391
പണം ലഭിച്ചവർ- 63,643
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവർ- 70,252
ഇനി അപേക്ഷിക്കേണ്ടവർ- 3313
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |