ആലപ്പുഴ: കൊവിഡ് പ്രതിരോധ ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകിയിട്ടും പൊതുജനത്തിന് വേണ്ട! നിലവിൽ കൊവിഡ് വലിയ ശല്യക്കാരനല്ലാത്തതുകൊണ്ട് മുമ്പെടുത്ത രണ്ടു ഡോസ് തന്നെ ധാരാളമെന്ന നിലപാടിലാണ് കൊവിഡ് ബാധിച്ചവർ പോലുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
സൗജന്യ വിതരണം ആരംഭിച്ച ആദ്യ രണ്ട് ദിവസങ്ങളിൽ നേരിയ തിരക്ക് അനുഭവപ്പെട്ടെങ്കിലും ജില്ലയിലെ ഭൂരിഭാഗം വാക്സിനേഷൻ കേന്ദ്രങ്ങളിലും ഇപ്പോൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ വിരലിലെണ്ണാവുന്നവരാണ് എത്തുന്നത്. ജില്ലയിലെ പ്രധാന വാക്സിനേഷൻ കേന്ദ്രമായ ആലപ്പുഴ ജില്ലാ ആശുപത്രിയിൽ ആദ്യ ദിവസങ്ങളിൽ 250ലധികം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരുന്നു. എന്നാലിപ്പോൾ പരമാവധി 150 പേർ വരെയാണ് എത്തുന്നത്. ഫീൽഡ്തല പ്രവർത്തനത്തിലൂടെയും ബോധവത്കരണത്തിലൂടെയും വാക്സിനേഷൻ ഉർജ്ജിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. ആരോഗ്യ കേന്ദ്രങ്ങളിൽ രോഗികൾക്ക് കൂട്ടിരിക്കാൻ എത്തുന്നവരെ പോലും ബോധവത്കരണം നടത്തിയാണ് കുത്തിവെയ്പ്പിന് സമ്മതിപ്പിക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. 60 വയസ് പിന്നിട്ടവർ, കൊവിഡ് മുന്നണിപ്പോരാളികൾ എന്നിവർക്ക് ജനുവരി മുതൽ കരുതൽ വാക്സിൻ ആരംഭിച്ചിരുന്നെങ്കിലും അവരുടെ വാക്സിനേഷനും മന്ദഗതിയിലാണ് മുന്നേറുന്നത്. കൊവിഡിന്റെ കടുത്ത ഭീതി ഒഴിഞ്ഞതും, തുടർച്ചയായ കനത്ത മഴയും വാക്സിനേഷനെ ബാധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |