ഇന്നലെ ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഉയർന്നുകേട്ട പേരാണ് സുധാ കൊങ്കാര പ്രസാദ്. സുധ സംവിധാനം ചെയ്ത 'സുരരൈ പോട്രു' മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി, മികച്ച തിരക്കഥ, മികച്ച സംഗീതം എന്നിങ്ങനെ അഞ്ച് നാഷണൽ അവാർഡുകളാണ് വാരിക്കൂട്ടിയ്ത്.
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ജനിച്ച് തമിഴ്നാട്ടിൽ ഹിസ്റ്ററി ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്ത ശേഷം, 2002 ൽ നാഷണൽ അവാർഡ് കരസ്ഥമാക്കിയ രേവതി സംവിധാനം ചെയ്ത 'മിത്ര്,മൈ ഫ്രണ്ട്' എന്ന ചിത്രത്തിന് കഥ രചിച്ചാണ് സുധ കൊങ്കാര സിനിമയിൽ എത്തുന്നത്.ഏഴ് വർഷത്തോളം പ്രശസ്ത സംവിധായകൻ മണിരത്നത്തിന്റെ അസോസിയേറ്റായിരുന്ന ഇവർ 2016 ൽ തമിഴ് നടൻ മാധവനെ നായകനാക്കി സംവിധാനം ചെയ്ത 'ഇറുതി സുട്രു' എന്ന ചിത്രത്തിലൂടെ മികച്ച സംവിധായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കി.
സാധാരണക്കാർക്കും പ്ലെയിൻ യാത്ര സാധ്യമാകണമെന്ന ആശയത്തിലൂടെ 'എയർ ഡെക്കാൻ' എന്ന വിമാനക്കമ്പനി ആരംഭിച്ച ഇന്ത്യൻ ആർമിയിൽ നിന്നു വിരമിച്ച ക്യാപ്റ്റൻ ജി.ആർ.ഗോപിനാഥിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് 'സുരരൈ പോട്രു' ഒരുക്കിയിരിക്കുന്നത്. മികച്ച സംവിധായികയ്ക്കുള്ള 'സൈമാ' അവാർഡും സുരരൈ പോട്രുവിലൂടെ സുധ നേടിയിരുന്നു. അക്ഷയ് കുമാറിനെ നായകനാക്കി സുരരൈ പോട്രുവിന്റെ ഹിന്ദി പതിപ്പ് പണിപ്പുരയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |