കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ സിനിമാ രംഗത്തുള്ളവർ ഉൾപ്പെടെ 110 പേരെ പുതുതായി സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി. എട്ടാം പ്രതിയായ നടൻ ദിലീപിന്റെ സുഹൃത്തും ആലുവ സ്വദേശിയും വ്യവസായിയുമായ ശരത് ജി. നായരെ 15-ാം പ്രതിയാക്കി. 1500 പേജുള്ള കുറ്റപത്രത്തിൽ ദിലീപിനെതിരെ തെളിവ് നശിപ്പിക്കൽ, തെളിവ് മറച്ചുവയ്ക്കൽ (ഐ.പി.സി 204, 201 ) എന്നീ കുറ്റങ്ങൾ അധികമായി ചുമത്തി.
ദിലീപിന്റെ ഭാര്യ കാവ്യമാധവൻ സാക്ഷിപ്പട്ടികയിലില്ല. നടൻ ചെമ്പൻ വിനോദ്, സംവിധായകൻ ആഷിക് അബു, മേക്കപ്പ് ആർട്ടിസ്റ്ര് രഞ്ജു രഞ്ജിമാർ, മുഖ്യപ്രതി പൾസർ സുനിയുടെ മാതാവ് ശോഭന, സംവിധായകൻ ബാലചന്ദ്രകുമാർ, ദിലീപിന്റെ വീട്ടിലെ മുൻ ജീവനക്കാരൻ ദാസൻ, സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ, കാവ്യ മാധവന്റെ മാതാവ് ശ്യാമള, പിതാവ് മാധവൻ തുടങ്ങിയവരെ ഉൾപ്പെടെയാണ് പുതുതായി സാക്ഷികളാക്കിയത്. നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിലേതടക്കം ആകെ സാക്ഷികൾ 138. നടി മഞ്ജു വാര്യർ പ്രധാന സാക്ഷികളിൽ ഒരാളാണ്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം ദിലീപിന്റെ കൈവശം എത്തിയെങ്കിലും ഇത് തിരിച്ചെടുക്കാൻ കഴിയാത്തവിധം ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്തെന്ന് കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഈ വിവരം പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കഴിഞ്ഞ ജനുവരി നാലിനാണ് തുടരന്വേഷണം ആരംഭിച്ചത്. ഡിജിറ്റൽ തെളിവുകളുൾപ്പെടെ 350 രേഖകളാണ് തുടരന്വേഷണത്തിൽ പിടിച്ചെടുത്തത്.
വിവിധ സാക്ഷി മൊഴികൾ
സംവിധായകൻ ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചു കണ്ടെന്ന് നടൻ ചെമ്പൻ വിനോദ്
വ്യാജ വാട്‌സാപ്പ് ഗ്രൂപ്പ് നിർമ്മിക്കാൻ ദിലീപ് ഒത്താശ ചെയ്തെന്ന് ആഷിഖ് അബു
പൾസർ സുനി ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീടിന്റെ ഭാഗത്തുനിന്ന് വരുന്നത് കണ്ടെന്ന് രഞ്ജു രഞ്ജിമാർ
വിവിധ ഘട്ടങ്ങളിൽ പ്രത്യേക സംഘം ശേഖരിച്ച ദിലീപിന്റെ ശബ്ദരേഖകൾ മഞ്ജു വാര്യർ തിരിച്ചറിഞ്ഞു
ഹാഷ് വാല്യുവിൽ
അന്വേഷണം തുടരും
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു വിചാരണ കോടതിയുടെ പക്കലിരിക്കെ മൂന്നുതവണ മാറിയത് പ്രത്യേകമായി അന്വേഷിക്കും. മെമ്മറി കാർഡ് ഉപയോഗിച്ച വിവോ ഫോൺ കണ്ടെടുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കണമെന്ന് കുറ്രപത്രത്തിൽ പറയുന്നു. കണ്ടെത്തലുകൾ പ്രത്യേക റിപ്പോർട്ടായി വിചാരണക്കോടതിയിൽ സമർപ്പിക്കും.
കോടതിക്കെതിരെ ആരോപണം :
അതിജീവിതയ്ക്ക് ഹൈക്കോടതി വിമർശനം
നിയമകാര്യ ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ തുടരന്വേഷണം സർക്കാർ അട്ടിമറിക്കുന്നെന്ന ഹർജിയിൽ വിചാരണക്കോടതിക്കെതിരെ ആരോപണമുന്നയിച്ച അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. എന്തടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നു ചോദിച്ച ഹൈക്കോടതി, അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചാൽ പിഴ ചുമത്തേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി.
തുടരന്വേഷണം സർക്കാരും രാഷ്ട്രീയ നേതൃത്വവും ചേർന്ന് അട്ടിമറിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്നുമാരോപിച്ച് അതിജീവിത നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം പറഞ്ഞത്. ഹർജിയിൽ ദിലീപിനെ കക്ഷി ചേർത്തു.
ദിലീപിനെ കക്ഷിയാക്കുന്നതിനെ അതിജീവിത എതിർത്തെങ്കിലും തനിക്കെതിരെ ആരോപണമുള്ളതിനാൽ കക്ഷിചേരാൻ അനുവദിക്കണമെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന ഫോറൻസിക് റിപ്പോർട്ട് വിചാരണക്കോടതി പ്രോസിക്യൂഷനെ അറിയിച്ചില്ലെന്നും കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നെന്ന് ആശങ്കയുണ്ടെന്നും അതിജീവിത പറഞ്ഞിരുന്നു. പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് കോടതിയുടേതെന്നും ആരോപിച്ചു. എന്തടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കോടതി ആരാഞ്ഞപ്പോൾ പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് അടിസ്ഥാനമെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നൽകി. അന്വേഷണസംഘം വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടോയെന്ന് സിംഗിൾബെഞ്ച് ചോദിച്ചു. ഇക്കാര്യത്തിൽ ചിലതു പറയാനുണ്ടെന്ന് അഭിഭാഷക വ്യക്തമാക്കിയതിനെത്തുടർന്ന് ഹർജി ആഗസ്റ്റ് ഒന്നിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |