തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തീരുമാനത്തിന് വിരുദ്ധമായി ദ്രൗപദി മുർമുവിന് വോട്ടു ചെയ്ത എം.എൽ.എ ആരെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുമെന്ന് ഉറപ്പായതിനാൽ ചർച്ചയാക്കാതെ ഒതുക്കാൻ ഇടതു, വലതു മുന്നണികളുടെ ശ്രമം. എന്നാൽ, ആ അംഗത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയ ബി.ജെ.പി അവസരം മുതലെടുത്തു. കേരളത്തിന്റെ അഭിമാനം കാത്തെന്നാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രതികരിച്ചത്.
സംസ്ഥാനത്തെ 140 അംഗങ്ങളും തന്റെ ഉറച്ച വോട്ടർമാരായി കണക്കാക്കിയാണ് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹ തിരഞ്ഞെടുപ്പ് പ്രചാരണം പോലും കേരളത്തിൽ നിന്ന് തുടങ്ങിയത്. ബി.ജെ.പിക്ക് ഒരംഗം പോലുമില്ലാതിരിക്കെ വോട്ട് എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ചോർന്നത് കോൺഗ്രസിനും സി.പി.എമ്മിനും ഒരുപോലെ നാണക്കേടായി.
അതേസമയം, ഇരു മുന്നണികൾക്കും പരസ്പരം സംശയമുണ്ട്. എൽ.ഡി.എഫിനകത്തെ അസംതൃപ്തിയുടെ പ്രതിഫലനമാകാം ക്രോസ് വോട്ടിലേക്ക് നയിച്ചതെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. യു.ഡി.എഫിലെ ആരോ വ്യക്തിതാല്പര്യമനുസരിച്ച് ക്രോസ് വോട്ട് ചെയ്തതാവാമെന്ന് ഇടതുനേതാക്കളും ചിന്തിക്കുന്നു. സി.പി.എം അംഗങ്ങളാരും വോട്ട് മാറി ചെയ്തിട്ടില്ലെന്നാണ് ഇന്നലെ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ഇരു മുന്നണികളിലും ഒറ്റക്കക്ഷികൾ പ്രവർത്തിക്കുന്നുണ്ട്. അവരിലാരെങ്കിലും വോട്ട് ചെയ്തതാണോയെന്ന സംശയവുമുണ്ട്.
രാജ്യസഭാ തിരഞ്ഞെടുപ്പിനാണ് അംഗങ്ങൾക്ക് വിപ്പ് ബാധകമായിട്ടുള്ളത്. വോട്ട് ചെയ്യുന്ന അംഗങ്ങൾ അതത് കക്ഷികളുടെ ഇൻ ഏജന്റുമാരെ ബാലറ്റ് കാണിക്കണം. എന്നിട്ട് പോലും കേരളത്തിൽ മുമ്പ് ജോസ് കെ.മാണി മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരു ഇടതുവോട്ട് അസാധുവായി. അത്തരത്തിൽ 140ൽ ഏതെങ്കിലും ഒരംഗത്തിന് സംഭവിച്ച അശ്രദ്ധയാണോ ഇതെന്ന സംശയവും ഇരു ക്യാമ്പുകളിലുമുണ്ട്. നിയമസഭാ സെക്രട്ടേറിയറ്റിലും ഈ സംശയം പലരുമുയർത്തുന്നു.
ബാലറ്റ് മുദ്രവച്ച പെട്ടിയിൽ ഭദ്രം
രാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ രഹസ്യ ബാലറ്റിലൂടെയാണ് അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. എം.എൽ.എമാർക്കുള്ള ബാലറ്റിന്റെ കൗണ്ടർ ഫോയിലിൽ അവരവരുടെ നമ്പരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നമ്പർ വച്ച് ബാലറ്റ് പേപ്പറുകൾ പരിശോധിച്ചാൽ ആളെ കണ്ടെത്താം. എന്നാൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് മുദ്രവച്ച പെട്ടിയിലാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തെത്തിക്കുകയായിരുന്നു. ഏതെങ്കിലും കാരണവശാൽ കോടതിയിൽ വോട്ടെടുപ്പ് ചോദ്യംചെയ്യപ്പെട്ടാൽ മാത്രമേ ബാലറ്റുകൾ വിളിച്ചുവരുത്തി പരിശോധിക്കാനാവൂ. ഇവിടെയാകട്ടെ അത്തരമൊരു പ്രശ്നത്തിന് സാദ്ധ്യതയില്ല. വിപ്പില്ലാത്തതിനാൽ, ആർക്ക് വോട്ട് ചെയ്യണമെന്നത് വ്യക്തിപരമായ കാര്യമാണ്. ക്രമക്കേടുണ്ടെങ്കിൽ മാത്രം കോടതിയെ സമീപിക്കാം. ഫലത്തിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടുവിവരം രഹസ്യമായി അവശേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |