ലണ്ടൻ: ഉദയസൂര്യന്റെ നാടായ ജപ്പാനും സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടനും നാണയപ്പെരുപ്പത്തിന്റെ (വിലക്കയറ്റം) കുതിപ്പിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ പതറുന്നു. ബ്രിട്ടന്റെ നാണയപ്പെരുപ്പം ജൂണിൽ 40 വർഷത്തെ ഉയരമായ 9.4 ശതമാനത്തിലെത്തി. മേയിൽ 9.3 ശതമാനമായിരുന്നു. അതിനുമുമ്പത്തെ റെക്കാഡ് 1982 ഫെബ്രുവരിയിലെ 9.1 ശതമാനമാണ്.
പെട്രോൾ, ഭക്ഷ്യോത്‌പന്ന വിലവർദ്ധനയാണ് ബ്രിട്ടനെ വലയ്ക്കുന്നത്. നാണയപ്പെരുപ്പത്തിന്റെ മുന്നേറ്റത്തിന് പൂട്ടിടാൻ കേന്ദ്രബാങ്കായ ബാങ്ക് ഒഫ് ഇംഗ്ളണ്ട് വൈകാതെ മുഖ്യ പലിശനിരക്ക് 0.50 ശതമാനം കൂട്ടിയേക്കുമെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ഇതിനകം ബാങ്ക് അഞ്ചുവട്ടം പലിശ കൂട്ടിക്കഴിഞ്ഞു. ആഗസ്‌റ്റ് നാലിനാണ് അടുത്തയോഗം.
ജപ്പാനിൽ 2.2%
ജൂണിൽ ജപ്പാന്റെ നാണയപ്പെരുപ്പം 2.2 ശതമാനമായാണ് വർദ്ധിച്ചത്. കേന്ദ്രബാങ്കായ ബാങ്ക് ഒഫ് ജപ്പാൻ പ്രതീക്ഷിച്ച രണ്ടുശതമാനത്തെയും മറികടന്ന് വിലക്കയറ്റം കുതിച്ചു. മേയിൽ 2.1 ശതമാനമായിരുന്നു.
യുക്രെയിനിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റത്തെ തുടർന്ന് ഭക്ഷ്യ, ഇന്ധന വിതരണശൃംഖല താളംതെറ്റുകയും ക്ഷാമം രൂക്ഷമാകുകയും ചെയ്‌തതാണ് അമേരിക്കയും ബ്രിട്ടനും യൂറോപ്പും ഇന്ത്യയുമടക്കം ആഗോള രാജ്യങ്ങളെ നാണയപ്പെരുപ്പ വർദ്ധനയുടെ കെടുതിയിലേക്ക് തള്ളിയത്. ലോകം മറ്റൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് വൈകാതെ കൂപ്പുകുത്തുമെന്ന വിലയിരുത്തലുകളും ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |