വളാഞ്ചേരി: പ്രായമായ സ്ത്രീകളെ പറഞ്ഞുപറ്റിച്ച് പണവും സ്വർണ്ണാഭരണവും തട്ടിയെടുക്കുന്നയാൾ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. തൃശൂർ ചാവക്കാട് നാട്ടിക സ്വദേശി പടാട്ട് യൂസഫാണ് (42) പിടിയിലായത്.
വളാഞ്ചേരി സ്വദേശിയായ വൃദ്ധയിൽ നിന്ന് രണ്ടര പവൻ സ്വർണ്ണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 13നാണ് യൂസഫ് വളാഞ്ചേരി ബസ് സ്റ്റാൻഡിൽ വച്ച് പ്രായമായ സ്ത്രീയെ സമീപിച്ച് മകന്റെ സുഹൃത്തെന്ന വ്യാജേന സഹായം വാഗ്ദാനം ചെയ്തത്. സർക്കാർ സ്ഥാപനത്തിൽ എത്തിയ വൃദ്ധയെ മിലിറ്ററി ഓഫീസറാണെന്നും പറഞ്ഞ് ഇയാൾ ആനുകൂല്യങ്ങൾ വാങ്ങിത്തരാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് സ്ത്രീ സ്വർണ്ണം ഊരി നൽകി. ഇവരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
യൂസഫിനെതിരെ വളാഞ്ചേരി, തിരൂർ, നല്ലളം, കയ്പ്പമംഗലം, തൃശൂർ ഈസ്റ്റ്, നെടുപുഴ, കാട്ടൂർ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എന്നീ സ്റ്റേഷനുകളിലായി 25 ഓളം കേസുകൾ നിലവിലുണ്ട്. ഓരോ സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയതിന് ശേഷം ഇയാൾ കുടുംബത്തോടെ മാറി താമസിക്കുകയാണ് പതിവ്. സർക്കാർ സ്ഥാപനങ്ങളിൽ സഹായവുമായി അപേക്ഷ നൽകാൻ വരുന്ന പ്രായമായ സ്ത്രീകളാണ് ഇയാളുടെ ഇരകൾ. മുൻ കാലങ്ങളിൽ ആശുപത്രിയിൽ കൂട്ട് നിൽക്കുന്നവരിൽ നിന്നും സമാനമായ രീതിയിൽ സ്വർണ്ണം തട്ടിയതിനും കേസുകൾ നിലവിലുണ്ട്. എസ്.എച്ച്.ഒ ജിനേഷ് കെ.ജെ, എസ്.ഐമാരായ നൗഷാദ്, അബ്ദുൽ അസിസ്, സീനിയർ സി.പി.ഒ പത്മിനി, സി.പി.ഒമാരായ ഗിരീഷ്, രജിത എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |