SignIn
Kerala Kaumudi Online
Sunday, 28 April 2024 10.42 PM IST

ദേശീയപാത വികസനം........... തൊഴിലാളികൾക്കിത് 'പൊളി' സമയം!

d

കെട്ടിടങ്ങൾ പൊളിച്ചും നിർമ്മിച്ചും തൊഴിൽ മേഖല സജീവം

ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിച്ച കെട്ടിടങ്ങൾ അതിവേഗം പൊളിച്ചുമാറ്റാൻ തുടങ്ങിയതോടെ പൊളിക്കാനും കെട്ടിടം നിർമ്മിക്കാനും തൊഴിലാളികൾ തികയുന്നില്ലെന്ന അവസ്ഥ. ജെ.സി.ബി ഉപയോഗിച്ചും തൊഴിലാളികളെ മാത്രം നിറുത്തിയും കെട്ടിടംപൊളി തുടരുന്നുണ്ട്. കൊവിഡ് കാലത്തെ തൊഴിൽ മാന്ദ്യത്തിനാണ് ഇതോടെ ഈ മേഖലയിൽ അറുതിയായത്. എന്നാൽ, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വലിച്ചുപൊളിക്കുന്നത് അപകടങ്ങളും സൃഷ്ടിക്കുന്നു.

ജെ.സി.ബിയെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. ഒരേ സമയം നിരവധി കെട്ടിടങ്ങൾ പൊളിക്കേണ്ടതിനാൽ ധാരാളം പേർക്ക് ജോലി ലഭിക്കുന്നുണ്ട്. മണിക്കൂറിന് 1200 രൂപ മുതലാണ് ജെ.സി.ബിയുടെ നിരക്ക്. സമയം കൂടുമ്പോൾ ഓപ്പറേറ്റർമാർക്ക് ബാറ്റയും ലഭിക്കും. തൊഴിലാളികളുടെ ദിവസക്കൂലി 1000 രൂപയാണ്. പല കെട്ടിടങ്ങളുടെയും മുൻവശം മാത്രം പൊളിച്ചാൽ മതി. അതിനാൽ ബാക്കി ഭാഗത്തിന് കോട്ടം വരാതെ ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ വിദഗ്ദ്ധ തൊഴിലാളികൾ അനിവാര്യമാണ്. അല്ലെങ്കിൽ കെട്ടിടം പൂർണമായും ഇടിഞ്ഞു വീണേക്കാം.

എളുപ്പമല്ല പണി

പൂർണമായും പൊളിക്കുന്ന കെട്ടിടങ്ങളുടേത് പോലെയല്ല, ഭാഗികമായി പൊളിക്കേണ്ട സാഹചര്യമെന്ന് തൊഴിലാളികൾ പറയുന്നു. കണക്കൊന്നു പിശകിയാൽ കെട്ടിടം ഒന്നാകെ ഇടിഞ്ഞ് തൊഴിലാളികൾക്ക് മുകളിൽ വീണേക്കാേ. കഴിഞ്ഞ ദിവസം ഹരിപ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിന് സമീപം നാലുനില കെട്ടിടം യന്ത്രം ഉപയോഗിച്ച് പൊളിക്കവേ മുകൾനില നിലംപൊത്തി. കെട്ടിടം വീണ് സമീപത്തെ വൈദ്യുതി പോസ്റ്റും മറിഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ എല്ലായിടത്തും പ്രവൃത്തികൾ നടക്കുന്നതെന്ന് പരിശോധനയില്ല. കാർത്തികപ്പള്ളി താലൂക്കിലെ നൂറിലേറെ വാടകക്കാർക്ക് കൂടി നഷ്ടപരിഹാരം നൽകാൻ ധാരണയായിട്ടുണ്ട്. ഇതോടെ പൊളിക്കാനുള്ള കെട്ടിടങ്ങളുടെ എണ്ണവും ജെ.സി.ബിയുടെയും തൊഴിലാളികളുടെയും ഡിമാൻഡും വർദ്ധിക്കും.

വേസ്റ്റിനും ആളേറെ

കെട്ടിടങ്ങൾ ഉടമസ്ഥൻ സ്വന്തം ചെലവിൽ പൊളിക്കുകയാണെങ്കിൽ കല്ലും മണ്ണും ഉൾപ്പെടെ എടുക്കാം. സർക്കാരാണ് പൊളിക്കുന്നതെങ്കിൽ ഇതുപറ്റില്ല. പൊക്കുന്ന വേസ്റ്റിന്റെ ഡിമാൻഡ് വർദ്ധിച്ചിട്ടുണ്ട്. പുതുതായി പണിയുന്ന കെട്ടിടങ്ങൾക്ക് ഫൗണ്ടേഷൻ നിറയ്ക്കുന്നതിനാണ് ഇവ കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. ഇത് ടിപ്പർ തൊഴിലാളികൾക്കും വരുമാന വഴിയായി. ഓരോ കെട്ടിടത്തിലും ഉപയോഗിച്ചിരിക്കുന്ന നിർമ്മാണ വസ്തുക്കൾക്കനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. യാത്രാക്കൂലി ഉൾപ്പടെ ലോഡിന് 5000 രൂപയോളമാണ് സാധാരണ വേസ്റ്റിന് വില വരുന്നത്.

...........................

കെട്ടിടം പൊളിക്കുമ്പോൾ മിച്ചം വരുന്ന വേസ്റ്റിനും ആവശ്യക്കാർ ഏറെയാണ്. പുതിയ നിർമ്മാണങ്ങളുടെ ഫൗണ്ടേഷൻ നിറയ്ക്കാൻ ഇവ ഉപയോഗിക്കാം. ഉടമയ്ക്ക് ചെറിയ തുക മാത്രമാണ് ലഭിക്കുന്നതെങ്കിലും, വാഹനക്കൂലി ഉൾപ്പെടെ ലോഡിന് വലിയനിരക്കാണ് ഇടനിലക്കാർ ഈടാക്കുക

വർഗീസ് കണ്ണമ്പള്ളി, ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ

................................

പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണം കൂടിയതോടെ, ധാരാളം പേർ ജോലിക്കായി വിളിക്കുന്നുണ്ട്. ഏറെ ശ്രദ്ധയാണ് ഓരോ പ്രവൃത്തിക്കും വേണ്ടത്. ഇല്ലെങ്കിൽ അപകട സാദ്ധ്യത ഏറെയാണ്.

മനു, ജെ.സി.ബി ഓപ്പറേറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.