കൊല്ലം: ശ്രീനാരായണ ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തിൽ മുട്ടറ മരുതിമലയിൽ ഗുരുദേവ, രവീന്ദ്രനാഥ ടാഗോർ സംഗമ ശില്പനിർമ്മാണത്തിനായി വിലയ്ക്ക് വാങ്ങിയ ഭൂമി പോക്കുവരവ് നടത്താതെ ഓടനാവട്ടം വില്ലേജ് അധികൃതർ. ശില്പനിർമ്മാണം ആരംഭിക്കാൻ പോകുന്നുവെന്നറിഞ്ഞതിന് ശേഷം മുട്ടാപ്പോക്ക് ന്യായം പറഞ്ഞാണ് പോക്കുവരവ് തടസപ്പെടുത്തുന്നത്. ട്രസ്റ്റ് വിലയ്ക്ക് വാങ്ങിയ ഒരേക്കർ 20 സെന്റ് ഭൂമിക്ക് കഴിഞ്ഞവർഷം വരെ കരം അടച്ചിരുന്നു. ഇതിനിടെ പ്രദേശത്ത് ടൂറിസത്തിന്റെ പേരിൽ മാഫിയ പ്രവർത്തനം നടത്തുന്നുവെന്ന കുപ്രചാരണവും ഉദ്യോഗസ്ഥതലത്തിൽ നടത്തുന്നുണ്ട്. സർക്കാർ പുറമ്പോക്കിൽ ടൂറിസം വികസന പ്രവർത്തനങ്ങൾ നടത്താൻ 2009ൽ ഉത്തരവിട്ടപ്പോൾ പുറമ്പോക്കിന് പുറമെ ഏഴോളം സർവേ നമ്പരിലുള്ള സ്വകാര്യഭൂമികൾ കൂടി ഉൾപ്പെട്ടിരുന്നു. ഇവ സ്വകാര്യഭൂമികൾ തന്നെയാണെന്ന് ഉറപ്പിച്ച ശേഷമാണ് ബാക്കിയുള്ള പ്രദേശങ്ങളിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയത്. എന്നാൽ ഗുരുദേവ, ടാഗോർ സംഗമ ശില്പം നിർമ്മിക്കാൻ പദ്ധതിയുണ്ടെന്ന കാരണത്താൽ വസ്തുവിന് പോക്കുവരവ് ചെയ്തുനൽകാതിരിക്കുകയാണ് ഉദ്യോഗസ്ഥർ.
ഹൈക്കോടതി ഉത്തരവും മാനിക്കുന്നില്ല
ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള സർക്കാർ ഉത്തരവിൽ പുറമ്പോക്ക് ഭൂമി എന്ന് പരാമർശിച്ചിട്ടുണ്ടെങ്കിലും ഇതിൽ സ്വകാര്യഭൂമിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ശ്രീനാരായണ ദേവസ്വം ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ ഭൂമി സ്വകാര്യ ഭൂമിയാണെന്നും അതിന്റെ വ്യാപ്തി അളന്നുതിട്ടപ്പെടുത്തി കരം ഒടുക്കുന്നതിനും പതിവ് ഭൂമി ഒഴിവാക്കി റിവൈസ്ഡ് പ്രൊപ്പോസൽ നൽകാനും കൊട്ടാരക്കര തഹസീൽദാർക്ക് ചുമതല നൽകിയും ജൂൺ 20ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവുകളൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണ് വില്ലേജ് അധികൃതർ.
ശില്പ മാതൃക അനാച്ഛാദനം
ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് നിർമ്മിക്കുന്ന ഗുരുദേവന്റെയും രവീന്ദ്രനാഥ ടാഗോറിന്റെയും ശില്പ മാതൃക 89-ാം ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ കേന്ദ്രമന്ത്റി വി.മുരളീധരനാണ് അനാച്ഛാദനം ചെയ്തത്. വെള്ളാപ്പള്ളി നടേശൻ,
ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ഋതംബരാനന്ദ, തീർത്ഥാടന കമ്മിറ്റി ജനറൽ കൺവീനർ സ്വാമി ഗുരുപ്രസാദ്, സ്വാമി വിശുദ്ധാനന്ദ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, കെ. ബാബു എം.എൽ.എ, വർക്കല കഹാർ, മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി, മന്ത്റി വി.എൻ. വാസവൻ, അടൂർ പ്രകാശ് എം.പി എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
രവീന്ദ്രനാഥ ടാഗോർ ശ്രീനാരായണ ഗുരുദേവനെ സന്ദർശിച്ചതിന്റെ നൂറ് വർഷം തികയുകയാണ് 2022 നവംബറിൽ. 10 കോടി രൂപ ചെലവിലാണ് 18 അടി ഉയരമുള്ള പീഠത്തിൽ ഇരുവരും ഇരിക്കുന്ന പ്രതിമ നിർമ്മിക്കുന്നത്. ഇതിനുള്ളിൽ ഗുരുവിന്റെയും ആ കാലഘട്ടത്തിന്റെയും ചരിത്രം വിശദീകരിക്കുന്ന സാംസ്‌കാരിക ശില്പ മ്യൂസിയവുമുണ്ടാകും.
സി.എൽ. ഗിരീഷ് ചന്ദ്രൻ
ജന.സെക്രട്ടറി ,
യു. സുരേഷ്, പ്രസിഡന്റ്
ശ്രീനാരായണ ദേവസ്വം ട്രസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |