സ്വയംഭരണാധികാരമുള്ളതും സ്വതന്ത്രവുമായ ജർമ്മനിയിലെ മാക്സ് പ്ളാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ കാൻസറിനെതിരെ പോരാടാൻ കഴിവുള്ള മൈക്രോ സ്കോപിക് റോബോട്ടുകളെ വികസിപ്പിച്ചെടുത്തു. ഈ സ്ഥാപനത്തിലെ 22 ഓളം ഗവേഷകർക്ക് ഇതുവരെ നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ ശാസ്ത്രപുരസ്കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. കാൻസർ രോഗിയുടെ ശരീരത്തിൽ മൈക്രോറോബോട്ടുകളെ കടത്തിവിടും. അവയെ കാന്തം ഉപയോഗിച്ച് കാൻസർ ബാധിച്ച ശരീരഭാഗത്ത് കൃത്യമായി എത്തിക്കും. അതിനുശേഷം, കാൻസർ കോശങ്ങളിലേയ്ക്ക് ലേസർ പ്രകാശത്തിന്റെ സഹായത്താൽ മരുന്നുകൾ നൽകി ഭേദപ്പെടുത്തും.
ഈ രീതിയിലൂടെ മരുന്ന്, ആവശ്യമുള്ളിടത്ത് മാത്രം എത്തിക്കാൻ കഴിയും. രോഗിക്ക് വേദന അനുഭവപ്പെടില്ല. വിഷാംശവും കുറവാണ്.
കാൻസർ ഉണ്ടാകുന്നത്
മനുഷ്യശരീരത്തിൽ കോശങ്ങൾ മരിക്കുകയും നഷ്ടപ്പെട്ടവയ്ക്ക് പകരം പുതിയ കോശങ്ങൾ വളരുകയും ചെയ്യും. എന്നാൽ, കോശങ്ങൾ അസാധാരണമായും അനിയന്ത്രിതമായും വളരുമ്പോൾ കാൻസർ ഉണ്ടാകുന്നു. ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും. ഏതാണ്ട് 200ലധികം തരം കാൻസറുകളുണ്ട്. പുകയില ഉപയോഗം, അമിതമായ മദ്യപാനം, ശരീരിക പ്രവർത്തനങ്ങളുടെ അഭാവം, അണുബാധ, പരിസ്ഥിതി മലിനീകരണം, ശരിയല്ലാത്ത ഭക്ഷണക്രമം തുടങ്ങിയവയാണ് കാരണങ്ങൾ. കാൻസർ ടിഷ്യുവിന്റെ, ബയോപ്സി സാമ്പിൾ പരിശോധിച്ചാണ് രോഗ നിർണയം. നിലവിലുള്ള ചികിത്സാരീതികളിൽ മരുന്നുകൊടുക്കുമ്പോൾ, കാൻസർ ബാധിക്കാത്ത കോശങ്ങളെയും ഇത് നശിപ്പിക്കും.
മൈക്രോ റോബോട്ടുകൾ സൂപ്പർ ഹീറോ!
നിലവിലെ ചികിത്സാ സമ്പ്രദായങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് നാനോ ടെക്നോളജിയിൽ അധിഷ്ഠിതമായ, വിപുലമായ സെൻസിംഗ് കഴിവുകളുള്ള മൈക്രോറോബോട്ടുകളെ ഉപയോഗിച്ചുള്ള ഈ ചികിത്സാസമീപനം. രോഗികളിലെ കാൻസർ കോശങ്ങളെ നശിപ്പിക്കാനും രോഗ പ്രതിരോധശക്തി കൂട്ടാനും മൈക്രോ റോബോട്ടുകൾക്കൊപ്പമുള്ള കാന്തിക നാനോകണങ്ങൾ സഹായിക്കും. കാൻസർ ചികിത്സയിലെ ഈ പുതിയ പ്രക്രിയ സമൂഹത്തിന് വളരെയേറെ പ്രയോജനം ചെയ്യുമെന്ന് മാക്സ് പ്ളാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ഡോ. മറ്റിൻ സിറ്റി പറയുന്നു.
ഡോ. വിവേകാനന്ദൻ പി. കടവൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |