കോട്ടയം. ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധിക്കിടിയിലും ജില്ലയിൽ പാലുദ്പാദനത്തിൽ വർദ്ധന. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ ഒരു ലക്ഷത്തോളം ലിറ്ററിന്റെ വർദ്ധനവാണുണ്ടായത്. മിൽമവഴിയും പ്രാദേശിക സഹകരണ സംഘങ്ങൾ വഴിയും ശേഖരിക്കുന്ന പാലിന്റെ കണക്കാണിത്. നാട്ടിൻപുറത്ത് ചില്ലറ വിൽപ്പന കൂടി പരിഗണിക്കുമ്പോൾ അളവ് ഇനിയും ഉയരും.
ക്ഷീരവികസനവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഏപ്രിലിൽ 30.07 ലക്ഷം ലിറ്ററായിരുന്നു ഉദ്പാദനം. ഈ വർഷം ഇത് 31.22 ലക്ഷം ലിറ്ററായി ഉയർന്നു. മെയ് മാസത്തിലും വർദ്ധനവുണ്ടായി. കഴിഞ്ഞവർഷം മേയിൽ 31.65 ലക്ഷം ലിറ്ററായിരുന്നെങ്കിൽ ഇപ്പോഴിത് 32.63 ലക്ഷം ലിറ്ററായി. കൊവിഡിന് ശേഷം പശുവളർത്തൽ വ്യാപകമാവുകയും കാര്യങ്ങളെല്ലാം പഴയപടിയാവുകയും ചെയ്തതോടെ കൂടുതൽപേർ ഈ മേഖലയിലേയ്ക്ക് തിരഞ്ഞു. ക്ഷീരവകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ സെപ്തംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ അഞ്ച് ശതമാനം പാൽ അധികം ലഭിച്ചു. മുൻപ് പ്രതിദിന ഉദ്പാദനം 75000 ലിറ്ററായിരുന്നത് ഒരു ലക്ഷം ലിറ്ററിന് മുകളിലേയ്ക്ക് കുതിച്ചു. മലയോരകർഷകരും പ്രതിസന്ധികളെ മറികടക്കാനുള്ള വഴിയായി പശുവളർത്തലിനെ കണ്ടു. ഫാമുകളുടെ എണ്ണം വർദ്ധിച്ചതും ഉദ്പാദനക്ഷമത കൂടിയ കാലികളെ കർഷകർ കൂടുതലായി വളർത്തുന്നതും പാൽവർദ്ധനവിനുള്ള കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ വേനൽ വലിയതോതിൽ ബാധിക്കാതിരുന്നതും കർഷകർക്ക് തുണയായി.
മിൽമ വഴി നൽകിയത്: 2.04 കോടി ലിറ്റർ.
ക്ഷീരസംഘങ്ങളിലൂടെ: 1.42 കോടി ലിറ്റർ.
പ്രതിസന്ധികൾ.
കാലിത്തീറ്റ വിലവർദ്ധന താങ്ങാവുന്നതിലും അപ്പുറം.
കാലികളിൽ രോഗങ്ങൾ വ്യാപകം, മരുന്നുവിലയും കൂടി.
ഗുണമേൻമയുള്ള പശുക്കൾക്ക് ക്ഷാമം, വിലയും കൂടി.
ക്ഷീരകർഷകയായ കോടിമത രാജമ്മ പറയുന്നു.
ചെലവിന് ആനുപാതികമായി വില ലഭിക്കുന്നില്ല. മറ്റ് മാർഗമില്ലാത്തതിനാലാണ് മുന്നോട്ട് പോകുന്നത്. ലിറ്ററിന് 45 രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ കാലിവളർത്തൽ നഷ്ടമാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |